സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയുടെ അറുപതാം വാർഷിക ദിനം കേരള ചരിത്രത്തിലെ കറുത്ത ദിനമായി മാറിയതായി എ.കെ. ആന്റണി. മര്യാദയുണ്ടെങ്കിൽ ഇന്ന് നിശ്ചയിച്ചിരിക്കുന്ന ആഘോഷ പരിപാടികൾ സർക്കാർ മാറ്റിവയ്ക്കണം. ജിഷ്ണുവിന്റെ അമ്മയോടു മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണം. രാഷ്ട്രീയ സമരത്തിന്റെ ഭാഗമായല്ല ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ പൊലീസ് ആസ്ഥാനത്തെത്തിയത്. സ്വന്തം മകനെ നഷ്ടപ്പെട്ട വേദനയുമായാണ് ആ അമ്മ അവിടെയെത്തിയത്. അവരെയാണു കേട്ടുകേൾവിയില്ലാത്ത വിധം പൊലീസ് മർദിക്കുകയും അപമാനിക്കുകയും ചെയ്തത്.
മനുഷ്യത്വം മരവിച്ചവർക്കു മാത്രമേ ഇതുപോലെ പെരുമാറാനാവൂ. ഇന്നു സമരം നടത്തുമെന്നു ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ നേരത്തേ അറിയിച്ചിരുന്നതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെട്ട് സമരം ഒഴിവാക്കുന്നതിനു പകരം സാങ്കേതികത്വം പറഞ്ഞ് അവരെ അപമാനിച്ചു. ഇത്തരത്തിൽ ക്രൂരമായി പെരുമാറിയവർ മാപ്പർഹിക്കുന്നില്ല. അവരെ മാതൃകാപരമായി ശിക്ഷിക്കണം. നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനു രാഷ്ട്രീയമില്ല. നീതിബോധവും മന:സാക്ഷിയുമുള്ള കേരള സമൂഹം അതിൽ പങ്കുചേരണം – ആന്റണി പറഞ്ഞു.
Advertisement