കേരള സർവകലാശാലയിലെ ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം മുടങ്ങി. ഫെബ്രുവരിയിൽ സെനറ്റ് അംഗീകരിച്ച ബിരുദ സർട്ടിഫിക്കറ്റുകൾപോലും വിതരണത്തിന് തയ്യാറായിട്ടില്ല. ഇതോടെ പി.ജി പഠനത്തിനും ജോലിക്കും അപേക്ഷിച്ചവർ പെരുവഴിയിലായി. വൈസ് ചാന്‍സലറും സിൻഡിക്കേറ്റുമായുള്ള ഭിന്നതകൾ രൂക്ഷമായതാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം.
പരീക്ഷ എഴുതി ജയിച്ചിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കുകയാണ് കേരള സർവകലാശാലയിലെ ബിരുദ വിദ്യാർഥികൾ. ഇവരുടെ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്നതിന് ഫെബ്രുവരിയിൽ സെനറ്റ് അനുമതി നൽകി. പക്ഷെ വൈസ് ചാൻസൽ സർവകലാശാല ഭരണത്തിൽ നിന്ന് അകന്നു നിൽക്കുന്നതിനാൽ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാൻ കഴിയുന്നില്ല. ഇലക്ട്രോണിക്ക് ഒപ്പ് ഉൾപ്പെടെ ലഭ്യമാകണമെങ്കിൽ, വിസി ഒാഫീസിൽ ഉണ്ടാകണം, ഭരണപരമായ ചുമതലകൾ നടത്തുകയും വേണം.
മാർച്ച് 31 ന് മുന്‍പ് പൂർത്തിയാക്കേണ്ട പർച്ചേസുകളും മുടങ്ങി. ലക്ഷകണക്കിന് രൂപയാണ് ചെലവഴിക്കാതെ പാഴാകുന്നത്. ഇതിനും പുറമെയാണ് അക്കാദമിക്ക് കൗൺസിൽ യോഗം വിസി മാറ്റിവെച്ചത്. മാത്രമല്ല സിൻഡിക്കേറ്റ് രണ്ടുമാസത്തിലൊരിക്കൽമതിയെന്നും നിഷ്ക്കർഷിച്ചു. ഇതോടെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ പരിശോധിക്കുന്ന ഉപസമിതികളും കൂടുന്നില്ല. സർവകലാശാലയിൽ ജോലിചെയ്യണമെങ്കിൽ, പോലീസ് സംരക്ഷണം വേണമെന്ന് വൈസ്ചാൻസലർ ഡോ.P.K.രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരിക്കകയുമാണ്. സെനറ്റും സിൻഡിക്കേറ്റും സർവകലാശാലായൂണിയനും തനിക്കെതിരെ പ്രവർത്തിക്കുകയാണെന്ന പരാതി ഉനനനയിച്ചാണ് വിസി ഭരണച്ചുമതലകളിൽ നിന്ന് വിട്ടു നിൽക്കുന്നത്.