ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ നടന്ന പൊലീസ് പരാക്രമത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്നമുണ്ടാക്കിയത് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം വന്നവരാണ്. പ്രശ്നക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ഒപ്പമുണ്ടായിരുന്നത് തോക്കുസ്വാമി അടക്കമുളളവരാണെന്നാണ് അറിയുന്നതെന്നും ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ ഡിജിപി ലോക്നാഥ് ബെഹ‍്റ സന്നദ്ധനായിരുന്നുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.
അതേസമയം, നീതിതേടി നിരാഹാര സമരത്തിന് തലസ്ഥാനത്തെത്തിയ ജിഷ്ണുവിന്റെ അമ്മയ്ക്കുനേരെ പൊലീസിന്റെ പരാക്രമം. ബലപ്രയോഗത്തിനൊടുവില്‍ മഹിജയെ വലിച്ചിഴച്ചാണ് സമരമുഖത്തുനിന്ന് മാറ്റിയത്. സമരത്തിനെത്തിയ 11 ബന്ധുക്കളെയും അറസ്റ്റ് ചെയ്തു. ഡിജിപി ഓഫിസില്‍ സമരം അനുവദിക്കില്ലെന്ന പൊലീസ് നിലപാടാണ് സംഘര്‍ഷത്തിനും നാടകീയ രംഗങ്ങള്‍ക്കും വഴിവെച്ചത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഒഴികെ യുഡിഎഫും ബിജെപിയും നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
രാവിലെ ജിഷ്ണുവിന്റെ അമ്മ മഹിജയെയും ബന്ധുക്കളെയും കണ്ട് രാവിലെ തന്നെ ഡി.ജി.പി ഓഫിസിന് മുന്നിൽ സമരം അനുവദിക്കില്ല എന്ന് പൊലീസ് അറിയിച്ചു. എന്നാൽ നീതി കിട്ടും വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കൾ വ്യക്തമാക്കി. ഡി.ജി.പി ഓഫിസിന് 100 മീറ്റർ അകലെവച്ച് മഹിജയെയും ബന്ധുക്കളെയും പൊലീസ് സംഘം തടഞ്ഞു.
ഇതോടെ സമരക്കാർ റോഡിൽ കുത്തിയിരുന്നു. പതിനൊന്നുമണിക്ക് മഹിജയുമായി ചർച്ചയാകാമെന്ന ഡി.ജി.പി നിലപാട് പൊലീസ് ്അറിയിച്ചു. ഇതിനിടെ പൊലീസിന്റെ ബലപ്രയോഗത്തിൽ തളർന്ന മഹിജ റോഡിൽ വീണു. മഹിജയെ ബലപ്രയോഗത്തിലൂടെ പൊലീസ് വലിച്ചിഴച്ച് നീക്കി, ഒപ്പം ബന്ധുക്കളെയും.
മഹിജയെയും ബന്ധുക്കളെയും എവിടേക്ക് കൊണ്ടുപോകുന്നു എന്ന കാര്യവും പൊലീസ് വ്യക്തമാക്കിയില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മഹിജയെ പേരൂർക്കട ആശുപത്രിയിലേക്കാണ് എത്തിച്ചത്. ഒപ്പമുണ്ടായിരുന്ന പതിനൊന്നുപേരെയും നന്ദാവനം എ.ആർ.ക്യാംപിലേക്കും മാറ്റി.
Advertisement