കേരളത്തിലെ ദേശീയ, സംസ്ഥാന പാതയോരത്തെ ബാറുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ നാളെ മുതല്‍ പൂട്ടേണ്ടിവരും . പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന വിധി ബാറുകള്‍ക്കും ബാധകമെന്ന് സുപ്രീംകോടതി. ഇതോടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ക്ക് ഇന്ന് താഴുവീഴും. 20,000 താഴെ ജനസഖ്യയുള്ള തദ്ദേശഭരണപ്രദേശങ്ങളില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ദൂരം 500ല്‍ നിന്ന് 220 മീറ്ററായി കുറച്ചു. എക്സൈസ് ലൈസന്‍സ് കാലാവധി തീരാത്തവര്‍ക്ക് സെപ്റ്റംബര്‍ 30വരെ തുടരാം. എന്നാല്‍ മാര്‍ച്ച് 31ന് എക്സൈസ് വര്‍ഷം തീരുന്നവര്‍ക്ക് ഈ ആനുകൂല്യമില്ല. കേരളത്തില്‍ അബ്കാരി വര്‍ഷം ഇന്നു തീരും. ചീഫ് ജസ്‌റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്.
ഇക്കഴിഞ്ഞ ഡിസംബർ 15നാണ് ദേശീയ, സംസ്‌ഥാന പാതകൾക്കു 500 മീറ്റർ ചുറ്റളവിനുള്ളിൽ മദ്യക്കടകൾ നിരോധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. വിധി പിൻവലിക്കുക, വിധിയിലെ വ്യവസ്‌ഥകൾ പരിഷ്‌കരിക്കുക, മദ്യക്കടകളെന്നതിൽ ബാർ ഹോട്ടലുകളും മറ്റും ഉൾപ്പെടുമോയെന്നു വ്യക്‌തമാക്കുക തുടങ്ങി പല ആവശ്യങ്ങളുന്നയിച്ച് 54 ഹർജികളാണ് കോടതി പരിഗണിച്ചത്. ഇതോടെ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലേത് ഉൾപ്പെടെ ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബാറുകൾ പൂട്ടേണ്ടിവരുമെന്ന് ഉറപ്പായി. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എക്സൈസ് മന്ത്രി ജി.സുധാകരൻ പ്രതികരിച്ചു.
അതേസമയം, സുപ്രീം കോടതി വിധി ബാറുകൾക്ക് ബാധകമല്ലെന്ന് വ്യക്തമാക്കി കേരള സർക്കാരിനു ലഭിച്ച നിയമോപദേശത്തിനു വിരുദ്ധമാണ് സുപ്രീം കോടതിയുടെ വിശദീകരണം. മദ്യനിരോധനമല്ല, പൊതുജനാരോഗ്യംകൂടി കണക്കിലെടുത്തുള്ള നിയന്ത്രണങ്ങളാണ് വിധിയിലൂടെ ഉദ്ദേശിച്ചതെന്ന് ജഡ്‌ജിമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു എന്നിവരുമുൾപ്പെട്ട ബെഞ്ച് ഇന്നലെ വാക്കാൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വിധി പറയുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു.
അതേസമയം, വിധിയോട് എതിർപ്പില്ലെന്നും കടകൾ മാറ്റിസ്‌ഥാപിക്കാൻ കൂടുതൽ സമയം വേണമെന്നുമായിരുന്നു ബവ്‌റിജസ് കോർപറേഷനും കൺസ്യൂമർഫെഡിനും വേണ്ടി ഹാജരായ രാജു രാമചന്ദ്രന്റെയും പി.വി. ദിനേശിന്റെയും വാദം. ചരക്ക്, സേവന നികുതി സംവിധാനം നടപ്പാക്കുന്നതിനു മുൻപുള്ളതാണു വിധിയെന്നും പുതിയ നികുതി രീതിയിൽ വിധി സംസ്‌ഥാനങ്ങൾക്കു വലിയ സാമ്പത്തിക നഷ്‌ടമുണ്ടാക്കുമെന്നും മഹാരാഷ്‌ട്രയ്‌ക്കുവേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു.
ദൂരപരിധി പാലിക്കണമെങ്കിൽ സമുദ്രത്തിലോ മലയിലോ മദ്യക്കട സ്‌ഥാപിക്കേണ്ട സ്‌ഥിതിയിലാണ് ചില സംസ്‌ഥാനങ്ങളെന്ന് അറ്റോർണി ജനറൽ മുകുൾ റോഹത്‌ഗി ചൂണ്ടിക്കാട്ടി. മലകളിൽ മദ്യക്കട സ്‌ഥാപിക്കേണ്ട സ്‌ഥിതിയെക്കുറിച്ച് ഹിമാചൽ പ്രദേശിന്റെ അഭിഭാഷകരും പറഞ്ഞപ്പോൾ, മദ്യം കുടിക്കേണ്ടവർ എവിടെയുമെത്തുമെന്നായിരുന്നു ബെഞ്ചിന്റെ മറുപടി. കോടതിവിധി നടപ്പാക്കാൻ ഒരു സംസ്‌ഥാനംപോലും നടപടിയെടുത്തിട്ടില്ലെന്നു മാഹി മദ്യനിരോധന കൗൺസിലിനുവേണ്ടി മനോജ് വി. ജോർജ് വാദിച്ചു. കോടതിവിധി പെട്ടെന്നുണ്ടായതല്ല; ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ടും മറ്റും 13 വർഷം ചർച്ച നടന്നതാണ്. മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടായാൽ മദ്യവിൽപനക്കാരോടു പിഴ ഈടാക്കുന്ന വ്യവസ്‌ഥ യുഎസിലെ 43 സംസ്‌ഥാനങ്ങളിലുണ്ട്. അത്തരമൊരു നിയമം ഇവിടെയില്ലാത്തപ്പോൾ ലഭ്യത കുറയ്‌ക്കാനുള്ള നടപടിവേണമെന്നും അദ്ദേഹം വാദിച്ചു.