മൂന്നാറിൽ റിസോർട്ട് മാഫിയയ്ക്കു വേണ്ടി നിയമങ്ങൾ അട്ടിമറിക്കുന്നതിൽ മുഖ്യപങ്ക് റവന്യൂ ഉദ്യോഗസ്ഥർക്ക്. വ്യാജ പട്ടയമുൾപ്പെടെ തയ്യാറാക്കുന്ന ഉദ്യോഗസ്ഥർ കൈക്കൂലി ഇനത്തിൽ വാങ്ങുന്നത് ലക്ഷങ്ങളാണ്. മനോരമ ന്യൂസ് പരമ്പര കയ്യൂക്കിൽ കയ്യേറ്റം തുടരുന്നു'
മൂന്നാറിലെ റിസോർട്ടുകൾ റവന്യൂ ഉദ്യോഗസ്ഥർക്ക് പണം കായ്ക്കുന്ന മരമാണ്. റിസോർട്ടിന്റെ അടിത്തറ കെട്ടുന്നതു മുതൽ റവന്യൂ ഉദ്യോഗസ്‌ഥരുടെ കീശ നിറയും. കെട്ടിട നിർമാണത്തിനുള്ള നിയന്ത്രണങ്ങളും നിയമങ്ങളും അട്ടിമറിച്ചാണ് ലക്ഷങ്ങളുടെ കൊള്ള. ആദ്യം സ്‌റ്റോപ്പ് മെമ്മോ നൽകി ഉദ്യോഗസ്ഥർ നിയമം നടപ്പിലാക്കിയെന്ന് വരുത്തും. ഇതിനിടെ പണക്കിഴിയുമായി റിസോർട്ടുടമകളെത്തും.
സർവേയർമാരാണ് പണം സമ്പാദിക്കുന്ന കാര്യത്തിൽ ഒന്നാമത്. യു ഡി എഫ് ഭരണകാലത്താണ് പത്തും പതിനാലും നിലകളുള്ള റിസോർട്ടുകൾ ഉയർന്നത്. സർക്കാരുകൾ മാറുമ്പോൾ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് പണം സമ്പാദിക്കാനായി മാത്രം മുന്നാറിൽ എത്തുന്ന ഉദ്യോഗസ്ഥൻമാരും നിരവധി. വ്യാപക അഴിമതിയും തിരിമറിയും നടത്തിയിട്ടും ഈ ഉദ്യോഗസ്ഥരിൽ ഒരാൾ പോലും ശിക്ഷിക്കപ്പെടുന്നില്ല. മൂന്നാറിലെ കയ്യേറ്റങ്ങൾ നിയന്ത്രിക്കാൻ അഴിമതിക്കാരായ റവന്യൂ ഉദ്യോഗസ്ഥർ ക്കെതിരെയും കർശന നടപടി ആവശ്യമാണ്.