കോടതിയലക്ഷ്യക്കേസിൽ ജസ്റ്റിസ് കര്‍ണന്‍ അനുസരണക്കേട് കാട്ടിയെന്ന് സുപ്രീംകോടതി. നോട്ടിസ് അയച്ചിട്ടും എന്തുകൊണ്ട് ഹാജരായില്ലെന്നു കോടതി ചോദിച്ചു. മാപ്പുപറയാം അല്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി കർണനോടു പറഞ്ഞു. കോടതിക്കുമുമ്പാകെ വികാരാധീനനായി ജസ്റ്റിസ് കര്‍ണന്‍ എത്തിയത്.
സുപ്രീം കോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനാണ് കർണനെതിരെ കേസെടുത്തിരിക്കുന്നത്. സുപ്രീം കോടതിയില്‍ ആരോപണങ്ങള്‍ കര്‍ണന്‍ ആവര്‍ത്തിച്ചു. ജുഡീ·ഷ്യറിക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു സിറ്റിങ് ജഡ്ജി സുപ്രീം കോടതിക്കുമുമ്പാകെ ഹാജരാകുന്നത് ആദ്യമായാണ്.
രാജ്യത്തെ പരമോന്നത കോടതിയുടെ അറസ്റ്റ് വാറന്റ് തള്ളിക്കളഞ്ഞ വിവാദ ന്യായാധിപൻ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്.കർണൻ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. തനിക്കെതിരെ നടപടിയെടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഭരണഘടനാ ബെഞ്ചിലെ ഏഴു ജഡ്ജിമാർ 14 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ‘ഉത്തരവിടുക’യും ചെയ്തു. ചരിത്രത്തിലാദ്യമായാണ് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിക്കെതിരെ സുപ്രീം കോടതി വാറന്റ് പുറപ്പെടുവിക്കുന്നതെങ്കിൽ, ജഡ്ജി ആ വാറന്റ് നിഷേധിച്ചതും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ സമാനതയില്ലാത്ത സംഭവമായി.
കോടതിയലക്ഷ്യക്കേസിൽ ഹാജരാകണമെന്ന ഉത്തരവ് അനുസരിക്കാതിരുന്നതിനെ തുടർന്നാണ് ജസ്റ്റിസ് കർണനെതിരെ സുപ്രീം കോടതി കഴിഞ്ഞ 10ന് ജാമ്യം നൽകാൻ വ്യവസ്ഥകളോടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മാർച്ച് 31ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയിൽ നേരിട്ടു ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഏഴംഗ ബെഞ്ച് വിധിച്ചിരുന്നു. വാറന്റ്, ജസ്റ്റിസ് കർണനു നേരിട്ടു നൽകാൻ ബംഗാൾ ഡിജിപിയോടു കോടതി ഉത്തരവിടുകയും ചെയ്തു.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്കു കത്തയച്ചതിനാണു കർണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. അന്ന് മദ്രാസ് ഹൈക്കോടതിയിൽനിന്നു കൊൽക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ സുപ്രീം കോടതി നടപടി കർണൻ സ്വയം സ്റ്റേ ചെയ്തെങ്കിലും പിന്നീട് കൊൽക്കത്തയിലെത്തുകയായിരുന്നു.