ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ച് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സിന്റെ ചുമതല നൽകി. അവധിയെടുത്തതായി ജേക്കബ് തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു.
സര്‍ക്കാര്‍ ജോലിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും ശിഷ്ടകാലം മറ്റെന്തെങ്കിലും ചെയ്യാമെന്നാണ് ആഗ്രഹമെന്നും ജേക്കബ് തോമസ്. കാരണം ഉചിതമായ സമയത്തു പറയുമെന്നും ജേക്കബ് തോമസ് അറിയിച്ചു.
മുൻ മന്ത്രി ഇ.പി. ജയരാജൻ ഒന്നാം പ്രതിയായ ബന്ധുനിയമന കേസ്, ടി.പി. ദാസൻ ഉൾപ്പെട്ട സ്പോട്സ് ലോട്ടറി കേസ്, മുൻ ധനമന്ത്രി കെ.എം. മാണി ഉൾപ്പെട്ട ബാറ്ററി, ബാർ കേസുകൾ എന്നിവയിൽ ജേക്കബ് തോമസ് കർശന നിലപാടെടുത്ത സാഹചര്യത്തിൽ അവധിയിൽ പ്രവേശിക്കാൻ അദ്ദേഹത്തോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. വിജിലൻസ് ഡയറക്ടറെ മാറ്റാത്തതെന്തെന്ന് ഹൈക്കോടതിയിൽ ജസ്റ്റിസ് പി. ഉബൈദ് കഴിഞ്ഞയാഴ്ച വാക്കാൽ ചോദിച്ചിരുന്നു. ബന്ധുനിയമനം, ബാർ കോഴ, ലാവലിൻ തുടങ്ങിയ കേസുകൾ പരിഗണിക്കുന്നത് ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ്. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തു തുടരുന്നത് അഭികാമ്യമല്ലെന്ന് സിപിഎം വിലയിരുത്തിയെന്നും ഉടനെ അദ്ദേഹത്ത മാറ്റണമെന്നത് രാഷ്ട്രീയ തീരുമാനമാണെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ജയരാജനെതിരെ അഴിമതി നിരോധന നിയമത്തിലെ 13(1)ഡി വകുപ്പാണ് ചുമത്തിയിട്ടുള്ളത്. അഴിമതി നടത്തിയെന്ന വിലയിരുത്തലിലുള്ള നടപടികൾ സംബന്ധിച്ചതാണ് ഈ വകുപ്പ്. ഇതിനു പകരം അഴിമതി നിരോധന നിയമത്തിലെ 15ാം വകുപ്പു പ്രകാരമുള്ളതാകണം ജയരാജനെതിരെയുള്ള വിജിലൻസ് നിലപാടെന്ന് ജേക്കബ് തോമസിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. അഴിമതി ചെയ്യാൻ ഉദ്ദേശിച്ചുവെന്നു മാത്രം വിലയിരുത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പ്. കേസിലെ തെളിവുകൾ പരിഗണിക്കുമ്പോൾ, അത്തരത്തിൽ വകുപ്പു മാറ്റാൻ സാധിക്കില്ലെന്ന് ജേക്കബ് തോമസ് നിലപാടെടുത്തു.
പൊതുജനാഭിപ്രായം വിജിലൻസിന് എതിരാണെന്നതാണ് ഡയറക്ടറെ മാറ്റുന്നതു സംബന്ധിച്ച് ഒൗദ്യോഗിക നിലപാടെന്നാണ് സൂചന. ഹൈക്കോടതിയുടെ പരാമർശങ്ങളെ അടിസ്ഥാനമാക്കിയാണത്രേ ഈ നിലപാട്. എന്നാൽ, അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിലപാടുകളും നടപടികളും മാത്രമാണ് തന്റെ വകുപ്പിന്റേതെന്നും ഒരു ജഡ്ജി മാത്രമാണ് വിമർശനമുന്നയിക്കുന്നതെന്നും ജേക്കബ് തോമസ് വിശദീകരിച്ചെങ്കിലും സ്ഥാനമൊഴിയാതെ പറ്റില്ലെന്ന് പാർട്ടിയും മുഖ്യമന്ത്രിയും ഉറച്ച നിലപാടെടുത്തുവത്രേ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും പിന്നാലെയാണ് ജേക്കബ് തോമസിന്റെ കാര്യത്തിൽ തീരുമാനമുണ്ടായതെന്നാണ് സൂചന.