ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവില്‍പന നിരോധിച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.
ദേശീയ, സംസ്ഥാന പാതയോരത്ത് മദ്യവില്‍പന നിരോധിച്ച വിധിയില്‍ സുപ്രീംകോടതി ഉറച്ചുനിന്നാല്‍ ഇന്ന് അര്‍ധരാത്രി മദ്യശാലകള്‍ക്ക് പൂട്ടുവീഴും. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും വിധിയില്‍ ഇളവ് വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. അഞ്ഞൂറ് മീറ്റര്‍ പരിധി ഭേദഗതി ചെയ്തില്ലെങ്കില്‍ അപ്രഖ്യാപിത മദ്യനിരോധനമായിരിക്കും ഫലമെന്നാണ് അസം, അരുണാചല്‍ പ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുടെ വാദം. നികുതിയിനത്തില്‍ വന്‍ നഷ്ടമുണ്ടാകുമെന്നും വിനോദസഞ്ചാരമേഖലയിക്ക് തിരിച്ചടിയാകുമെന്നും സംസ്ഥാനങ്ങള്‍ കോടതിയെ അറിയിച്ചു.
മദ്യശാലകളില്‍ ബാറുകളും ഉള്‍പ്പെടുമോ എന്ന കാര്യത്തിലും വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ സുപ്രീംകോടതിയുടെ വിധി നിര്‍ണായകമാകും. അതേസമയം, പൊതുജനാരോഗ്യം കണക്കിലെടുത്താണ് നിരോധനമേര്‍പ്പെടുത്തിയതെന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി വ്യക്തമാക്കിയിരുന്നു. സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. അവസാന നിമിഷമാണോ ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്നതെന്നും കോടതി ആരാഞ്ഞിരുന്നു. വിധിയെ അനുകൂലിച്ച കേരളം, പക്ഷെ അതു നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.