എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിവാദത്തിൽ ചാനൽ ഖേദം പ്രകടിപ്പിച്ചു. ശശീന്ദ്രനെ വിളിച്ചത് വീട്ടമ്മയല്ല, മാധ്യമപ്രവർത്തകയെന്നു ചാനൽ അധികൃതർ അറിയിച്ചു. ചാനൽ സിഇഒ ആണ് വിശദീകരണവുമായി രംഗത്തെത്തിയത്.
അതേസമയം, എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഐ.ജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണച്ചുമതല. ഡി.ജി.പിക്ക് ലഭിച്ച പരാതികളില്‍ രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്യും.
ഫോൺസംഭാഷണത്തിൽ ഗൂഢാലോചനയുണ്ടെന്ന് രേഖാമൂലം പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. എ.കെ ശശീന്ദ്രന്റെ രാജിക്കു വഴിവെച്ച ഫോൺസംഭാഷണ വിവാദത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചത്. ഇതിനുപുറമെ വനിതാ മാധ്യമപ്രവർത്തകരും കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ഫോൺ സംഭാഷണത്തിന്റെ ഉറവിടത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിനാൽ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണന്നായിരുന്നു പരാതിയിലെ പരാമർശം. മന്ത്രിയെ ഫോണിൽ വിളിച്ചപെൺകുട്ടിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ മലപ്പുറം സ്വദേശിനിയും പൊലീസിനെ സമീപിച്ചിട്ടുണ്ട്.
ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണം നടത്താൻ അഭ്യന്തരവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രി രാജിവച്ചതിന് പിന്നാലെ രഹസ്യാന്വേഷണവിഭാഗം നടത്തിയ പരിശോധനയിൽ ഗൂഢാലോചന നടന്നതായി സൂചന ലഭിച്ചിരുന്നു. ചാനൽ പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികതയടക്കം അന്വേഷണത്തിന്റെ പരിധിയിൽ വരും. പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിക്കുന്നത് ഡിജിപിയായിരിക്കും. ജുഡീഷ്യൽ അന്വേഷണം വൈകുമെന്നും തെളിവ് നഷ്ടപ്പെടാൻ ഇടയുള്ളതിനാൽ പൊലീസ് അന്വേഷണം വേണമെന്നും കഴിഞ്ഞദിവസം മന്ത്രിമാരും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.