മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറ്റത്തിന് കൂട്ടുനിൽക്കുന്നത് പ്രദേശത്തെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ. ഭരണകക്ഷിയിലെ നേതാക്കൾ മൂന്നാർ ടൗണിലെ പത്തേക്കർ സർക്കാർ ഭൂമി കയ്യേറി പാർട്ടി ഗ്രാമമാക്കി. പ്രദേശത്ത് പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ നേരിടാൻ ഗുണ്ടാസംഘങ്ങളെയും നിയോഗിച്ചു.
മുന്നാർ നഗരത്തിലെ പിഡബ്യൂഡി ഗസ്റ്റ്ഹൗസിന് മുന്നിലെ സർക്കാർ ഭൂമിയാണ് പാർട്ടി ഗ്രാമമായി മാറിയത്. മുൻ ഏരിയാ സെക്രട്ടറിയാണ് സർക്കാർ ഭൂമി വളച്ചുകെട്ടി കയ്യേറ്റത്തിന് വഴികാട്ടിയത്. പിന്നാലെ ലോക്കൽ സെക്രട്ടറിയെത്തി അണികളെത്തി ഒടുവിൽ എം എൽ എ യും സർക്കാർ ഭൂമിയുടെ അവകാശികളായി.
റോഡ്, കുടിവെള്ള ഉൾപ്പെടെ കോടികണക്കിന് രൂപയുടെ പദ്ധതികൾ എം എൽ എ ഇടപെട്ട് പാർട്ടി ഗ്രാമത്തിൽ നടപ്പിലാക്കി. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെത്തിയ പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും പാർട്ടികാർ കായികമായി നേരിട്ടു. കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്യുന്നതിൽ മാത്രമല്ല സർക്കാർ ഭൂമി വളച്ചുകെട്ടുന്ന കാര്യത്തിലും മുൻപന്തിയിലാണ് മൂന്നാറിലെ രാഷ്ട്രിയ നേതാക്കൾ.