വിമർശനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ. പൊലീസിനുണ്ടായ വീഴ്ചകളിൽ ശക്തമായ നടപടികൾ അതാതു സമയത്തു സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ജാഗ്രതയോടെ സർക്കാർ മുന്നോട്ടു പോകുമെന്നും പിണറായി പറഞ്ഞു.
ഭരണവേഗം കൂട്ടണമെന്നും ഭരണമാറ്റം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു. പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ സിപിഎം സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. പ്രതീക്ഷയ്ക്കൊത്തുയരാൻ പല മന്ത്രിമാർക്കും സാധിക്കുന്നില്ലെന്നാണ് വിമർശനത്തിന്റെ കാതൽ. പല വകുപ്പുകളും അനാവശ്യ വിവാദത്തിന്റെ പിന്നാലെ പോവുകയാണ്. പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. തുടർച്ചയായുണ്ടാകുന്ന വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
ഭരണംമാറിയത് പല പൊലീസ് ഓഫീസർമാരും അറിഞ്ഞിട്ടില്ലെന്നും സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമം നടക്കുന്നുവെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ആഭ്യന്തര, വിജിലൻസ് വകുപ്പുകളുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദങ്ങളുണ്ടാകന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോരു നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അതേസമയം, മന്ത്രിമാരുടെ പൊതുവായ പ്രവർത്തനങ്ങളിൽ സെക്രട്ടേറിയറ്റ് സംതൃപ്തി പ്രകടിപ്പിച്ചു.