സർക്കാർ ജീവനക്കാരുടെ അഭിപ്രായപ്രകടനങ്ങൾക്കുമേൽ കർശന നിയന്ത്രണം. സർക്കാർ നയങ്ങളെയും നടപടികളെയും പറ്റി സമൂഹമാധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും അഭിപ്രായം പറയരുത്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ ശക്തമായി രംഗത്തുവന്നതിനെ തുടർന്നാണ് സർക്കുലർ.
സര്‍ക്കാര്‍ നയങ്ങളിലും നടപടികളിലും അനുമതിയില്ലാതെ അഭിപ്രായപ്രകടനം പാടില്ലെന്നാണ് ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ് സർക്കുലർ ഇറക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും അനുമതിയില്ലാതെ അഭിപ്രായപ്രകടനം നടത്തുന്നവർക്കെതിരെ മേലുദ്യോഗസ്ഥന്‍ നടപടിയെടുക്കണം. ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം ശ്രദ്ധയിൽ പെടുകയോ പരാതി ലഭിക്കുകയോ ചെയ്താൽ ഉചിതമായ നടപടിയെടുക്കാതിരിക്കുന്നത് മേലധികാരിയുടെ ഗുരുതരവീഴ്ചയായി കണക്കാക്കുമെന്നും സർക്കുലർ പറയുന്നു.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പിലാക്കുന്നതിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനയുടെ നേതാക്കൾ സമൂഹമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും ശക്തമായ പ്രതികരണം നടത്തിയതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. കെ.എ.എസ് സെക്രട്ടറിയേറ്റിൽ നടപ്പാക്കുന്നതിനെതിരെ സമരം ചെയ്ത ജീവനക്കാർക്കെതിരായ നടപടിയുടെ തുടർച്ചയാണ് സർക്കുലറെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നു. 1960ലെ പെരുമാറ്റച്ചട്ടത്തെക്കുറിച്ച് ഓർമപ്പെടുത്തുക മാത്രമാണ് ഇപ്പോൾ ചെയ്തതെന്നാണ് സർക്കാരിന്റെ വാദം.