ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ മാംസനിരോധനം. ഒറ്റരാത്രികൊണ്ട് നൂറോളം അറവുശാലകള്‍ പൂട്ടി. മീന്‍ വില്‍പനപോലും ഗോരഖ്പൂരില്‍ വിലക്കപ്പെട്ടു. ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചെന്ന പേരിലാണ് സര്‍ക്കാര്‍ നടപടി. അതേസമയം പൂവാലന്മാരെ പിടിക്കാനായി രൂപീകരിച്ച ആന്റി റോമിയോ സ്ക്വാഡിനെ ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.
പാരമ്പര്യമായി ചെയ്തു വന്ന കച്ചവടം നിർത്തിയതോടെ ഇത്തരത്തിൽ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. ബീഫിന് പുറമെ ആടും, കോഴിയും, മീനും വിലക്കിയതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് അറവുശാല നടത്തിപ്പുകാരുടെ മുഖത്ത് തെളിഞ്ഞു കാണുന്നത്.
ലൈസൻസ് പുതുക്കി നൽകില്ലെന്നു മാത്രമാണ് അധികൃതതരുടെ അറിയിപ്പ്. വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ എത്തിയെങ്കിലും ദുരിതകഥ പുറം ലോകത്തെ അറിയിക്കാൻ ആരും തയ്യാറായില്ലെന്ന പരിഭവവും ഇവർ മറച്ചു വെച്ചില്ല. എന്നാൽ മുഖ്യമന്ത്രിയുടെ ആന്റി റോമിയോ സ് കോഡ് ജനങ്ങളുടെ കയ്യടി നേടി. കമന്റടിയും ഉപദ്രവിക്കലും പരിധി വിട്ടതോടെ പല പെൺകുട്ടികൾക്കും പഠിത്തം നിർത്തേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോ കഥ മാറിയതിൽ നാട്ടുകാര്‍ക്കും സന്തോഷം.