എംബിബിഎസ് പ്രവേശനത്തിലെ ക്രമക്കേടിന്റെ പേരിൽ പാലക്കാട് കരുണമെഡിക്കൽ കോളജിലെ മുപ്പതു വിദ്യാർഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തില്‍. അയോഗ്യരാക്കപ്പെട്ട വിദ്യാർഥികൾ മാനേജുമെന്റുമായി ആശങ്ക പങ്കുവച്ചെങ്കിലും പരിഹാര നിർദേശങ്ങളുണ്ടായിട്ടില്ല. സുപ്രീംകോടതിയുടെ വിധിപകർപ്പ് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
മാനേജ്മെന്റ‍് ക്വാട്ട , എൻആർഐ വിഭാഗങ്ങളിലായി എംബിബിഎസ് പ്രവേശനം നേടിയ മുപ്പതുവിദ്യാർഥികളുടെ പഠനമാണ് ചോദ്യചിഹ്നമാകുന്നത്. അയോഗ്യരാക്കപ്പെട്ടവർക്ക് അടുത്തവർഷം പ്രവേശനം നേടാമെങ്കിലും ഇൗ അധ്യയന വർഷം എന്തുചെയ്യുമെന്നതിന് കരുണമെഡിക്കൽ കോളജും മറുപടി നൽകിയിട്ടില്ല. കോളജിന് എതിരായുളള സുപ്രീംകോടതി വിധിയെക്കുറിച്ച് അറിയില്ലെന്നാണ് കോളജ് മാനേജ്മെന്റിന്റെ നിലപാട്. വിധിപകർപ്പു ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നും പ്രവേശന നടപടികളിലെ വീഴ്ച ആരും ഇതുവരെ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കോളജ് മാനേജറുടെ വിശദീകരണം.
എഴുപതു ലക്ഷം മുതൽ കോടി രൂപ വരെ നൽകിയാണ് സീറ്റുനേടിയതെന്ന് വിദ്യാർഥികൾ പറയുന്നു. തുടർപഠനം ആവശ്യമായതിനാൽ പ്രതികരണത്തിന് തയ്യാറല്ല. പ്രവേശന നടപടിക്ക് സാധുത വരുത്താൻ കോളജ് മാനേജ്മെന്റിനൊപ്പം വിദ്യാർഥികളും കേസിൽ കക്ഷിയായിരുന്നു. അതിനാൽ മാനേജ്മെന്റിനെ കുറ്റപ്പെടുത്താനാവില്ലെന്നാണ് ഒരു വിഭാഗം വിദ്യാർഥികളുടെ നിലപാട്.