സംവിധായകൻ വിനയനെ വിലക്കിയ സംഭവത്തിൽ സിനിമ സംഘടനകളായ ‘അമ്മ’യ്ക്കും ‘ഫെഫ്ക’യ്ക്കും പിഴ. വിനയന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്. ചലച്ചിത്ര പ്രവർത്തകരായ ഇന്നസെന്റ്, ഇടവേള ബാബു, സിബി മലയിൽ, ബി.ഉണ്ണികൃഷ്ണൻ എന്നിവരും പിഴയടയ്ക്കണം. അമ്മ നാലു ലക്ഷം രൂപയും ഫെഫ്ക 81,000 രൂപയുമാണ് പിഴയായി നൽകേണ്ടത്. ഇന്നസെന്റ് 51,000 രൂപയും സിബി മലയിൽ 61,000 രൂപയും നൽകണം.
അപ്രഖ്യാപിത വിലക്കാണ് മലയാള സിനിമയിൽ വിനയന് നിലനിന്നിരുന്നത്. ചലച്ചിത്ര താരങ്ങളോട് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അഭിനയിക്കരുതെന്ന് നിർദേശിച്ചതായും ആരോപണമുയർന്നിരുന്നു. രാജ്യത്തെ അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവർത്തന രീതി പരിശോധിക്കാൻ രൂപീകരിച്ച സംവിധാനമാണ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ.
ഫെഫ്കയ്ക്കും അമ്മയ്ക്കുമെതിരായ നടപടി നിയമപോരാട്ടത്തിന്‍റെ വിജയമെന്ന് സംവിധായകന്‍ വിനയന്‍ പ്രതികരിച്ചു. തന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണിതെന്നും വിനയന്‍ പറഞ്ഞു.