കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുതൽ മലപ്പുറത്തെ ന്യൂനപക്ഷ വോട്ടർമാർ ചിന്തിക്കുന്നത് ഇടതുപക്ഷത്തിന് അനുകൂലമായാണന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവൻ. കുഞ്ഞാലിക്കുട്ടിക്കെതിരെ മൽസരിക്കുന്നത് ഫൈസൽ തനിച്ചല്ലെന്നും ശക്തമായ ഒരു പാർട്ടി സംവിധാനം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മങ്കടയിൽ ഇടതുപക്ഷം നടത്തിയ മുന്നേറ്റമാണ് ഒരു യുവാവിനെ സ്ഥാനാർഥിയാക്കാൻ പ്രേരണയായതെന്ന് എ. വിജയരാഘവൻ പറയുന്നു. കുഞ്ഞാലിക്കുട്ടിയേപ്പോലെ സീനിയർ നേതാവിനെ നേരിടാൻ ശേഷിയുളള സ്ഥാനാർഥിയെ നിർത്തിയില്ലെന്ന് പറയുന്നതിൽ കഴമ്പില്ല. സംസ്ഥാനത്തെ സി.പി.എം, ഇടതുപക്ഷ സംവിധാനമാകെ മലപ്പുറത്ത് ക്യാംപ് ചെയ്ത് ഫൈസലിനൊപ്പം പ്രവർത്തിക്കും.
മലപ്പുറത്തും കോലീബി സംഖ്യത്തിനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെപ്പുഫലത്തിന് ശേഷം ഇടതുപക്ഷത്തിന് അനുകൂലമായാണ് പുതിയ തലമുറ ചിന്തിക്കുന്നത്. തിരഞ്ഞെടുപ്പിൽ മുസ്്ലിം വ്യക്തി നിയമങ്ങളിൽ നിന്ന് മുത്തലാക്ക് മാത്രം അടർത്തി മാറ്റി ചർച്ച ചെയ്യാൻ സി.പി.എം ഇല്ലെന്നും എ. വിജയരാഘവൻ പ്രതികരിച്ചു.