കൊല്ലം കുണ്ടറയിൽ പീഡനത്തിരയായ പത്തുവയസുകാരിയുടെ മരണം കൊലപാതകമെന്ന് പെൺകുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. കുട്ടിമരിച്ച ദിവസം 11മണിക്ക് തന്നോട് വീട്ടിലെത്താൻ പ്രതി തലേദിവസം ആവശ്യപ്പെട്ടത് കൊലക്കേസിൽ കുടുക്കാനാണന്ന് പിതാവ് ആരോപിച്ചു. നുണപരിശോധനയിൽ കൂടുതൽ പേർ കുടുങ്ങുമെന്നതിനാലാണ് പ്രതിയും കുറ്റം സമ്മതിച്ചതെന്ന് പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മുത്തച്ഛൻ പ്രതി വിക്ടറിനെ അറസ്റ്റു ചെയ്ത പൊലീസ് മരണം ആത്മഹത്യയാണെന്ന് നിലപാടിലാണ്.എന്നാൽ കൊലപാതകമാണെന്ന് പിതാവ് ഉറപ്പിച്ചുപറയുന്നു.വിക്ടറും മകനും ചേർന്നാണ് കൊലനടത്തിയതെന്നും കുട്ടിയ കെട്ടിതൂക്കിയതാണെന്നും പിതാവ് പറഞ്ഞു.കുട്ടിക്ക് മരിക്കുന്ന ദിവസം തന്റെ സാന്നിധ്യം ഉറപ്പുവരുത്താൻ തലേദിവസം മുതൽ പ്രതി ശ്രമിച്ചത് ഗൂഡാലോചനയാണെന്നും പിതാവ് പറഞ്ഞു.
കേസിൽ ശിശുക്ഷേമസമിതിയുടെ വീഴ്ച വളരെ വലുതാണെന്നും ആദ്യകേസിൽ കൗൺസിലിങ് നൽകാത്തതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നു പിതാവ് ആരോപിച്ചു. കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകും.മകൾക്ക് നീതി ലഭിക്കാൻ ഏത് അറ്റംവരെയും പോകാനാണ് പിതാവിന്റെ തീരുമാനം.