ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്ക് നയംമൂലം വയനാട് ജില്ലയ്ക്ക് ലഭിച്ച കെഎസ്ആർടിസിയുടെ പത്ത് സൂപ്പർ ഡീലക്സ് ബസുകൾക്ക് ചീഫ് ഓഫിസിൽനിന്ന് സർവീസ് അനുമതി ലഭിക്കുന്നില്ല. ഒരുമാസം മുൻപാണ് മാനന്തവാടി, ബത്തേരി ഡിപ്പോകളിലേക്കായി പത്ത് ബസുകൾ നൽകിയത്.
വയനാട്ടിൽനിന്ന് ദീർഘദൂരങ്ങളിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് ഈ ബസുകൾ എത്തിച്ചത്. പക്ഷേ ഡിപ്പോ അധികാരികൾ അപേക്ഷ നൽകിയിട്ടുംസർവീസ് നടത്താനുള്ള അനുമതി ചീഫ് ഓഫിസിൽനിന്ന് നൽകിയിട്ടില്ല. മാനന്തവാടി, ബത്തേരി ഡിപ്പോകളിൽ അഞ്ച് വീതം ബസുകളാണ് നൽകിയത്. മാനന്തവാടിയിൽനിന്ന് തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളിലേക്കും ബത്തേരിയിൽനിന്ന് മൂന്നാർ, കുമളി എന്നിവിടങ്ങളിലേക്കും സർവീസ് നടത്താനാണ് അനുമതി ചോദിച്ചിരിക്കുന്നത്. നിലവിൽ ബത്തേരിയിൽനിന്ന് ഹൈറെയ്ഞ്ച് മേഖലകളിലേക്ക് കെഎസ്ആർടിസിക്ക് സർവീസുകളൊന്നുമില്ല.
പുതിയ റൂട്ടിന് അനുമതി ലഭിക്കുന്നതുവരെ സ്പെഷ്യൽ സർവീസുകളായോ, കട്ടപ്പുറത്ത് കയറുന്ന ബസുകൾക്ക് പകരമായോ സർവീസിന് ഉപയോഗിക്കാമെങ്കിലും ഉദ്യോഗസ്ഥർ അതിനും തയ്യാറാകുന്നില്ല. ഒരുമാസം ബസുകള്‍ നിറുത്തിയിട്ടതുമൂലം കെഎസ്ആർടിസിക്കുണ്ടായത് ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ്.