ജിഷ്ണു പ്രണോയ് കേസിലെ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ അച്ഛനും അമ്മയും അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. അടുത്ത തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത് ഡി.ജി.പിയുടെ ഓഫിസിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് കുടുംബം അറിയിച്ചു.
ജിഷ്ണു മരിച്ചിട്ട് 75 ദിവസമായി. നെഹ്റൂ ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് അടക്കം അഞ്ച്പേർക്കെതിരെ കേസെടുത്തെങ്കിലും ഒരാളെ പൊലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കോളജ് പി.ആർ.ഒ സഞ്‌ജിത് വിശ്വനാഥൻ, വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേൽ ,അധ്യാപകൻ സി.പി. പ്രവീൺ എന്നിവർക്ക് കേസിൽ പങ്കുണ്ടെന്ന് വിലയിരുത്തിയ കോടതി ഇവരുടെ ജാമ്യാപേക്ഷയും തള്ളിയിരുന്നു. എന്നിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ല. രണ്ടാഴ്ച മുൻപ് മുഖ്യമന്ത്രിയെ കണ്ട് അഞ്ചാവശ്യങ്ങൾ ഉന്നയിച്ചെങ്കിലും അതും നടപ്പായില്ല. ഇതൊടെ പ്രതികളെ രക്ഷിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ചാണ് പ്രത്യക്ഷ സമരത്തിലേക്കിറങ്ങുന്നത്.