നാടിനാകെ ജലലഭ്യത ഉറപ്പാക്കാൻ സ്വന്തം കൃഷിയിടത്തിലെ കുളം വിട്ടുനൽകി മാതൃക. പത്തനംതിട്ട ചെന്നീർക്കരയിലാണ് സ്വകാര്യ വ്യക്തിയുടെ കുളം യുവജനക്കൂട്ടായ്മയിലൂടെ ജല ഉറവിടമായി മാറിയത്. അഞ്ഞൂറിലധികം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.
സ്വന്തം വസ്തുവിലൂടെ കാൽനട പോലും അനുവദിക്കാത്തവരുള്ള കാലഘട്ടത്തിലാണ് ഒരു നാടിനാകെ പ്രയോജനം ചെയ്യുന്നതിനായി കുളം വൃത്തിയാക്കാൻ സുകു അനുമതി നൽകിയത്. കുപ്പിയും മാലിന്യവും നിറഞ്ഞ നിലയിലായിരുന്നു കുളം. നവോദയ ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആത്മാർഥമായ പരിശ്രമത്തിനൊടുവിൽ കുളം പൂർവസ്ഥിതിയിലായി. ഇരുപതംഗങ്ങൾ കൂട്ടായ്മയിൽ പങ്കെടുത്തു. രണ്ടുദിവസത്തെ ശ്രമത്തിനൊടുവിൽ നിരവേൽപ്പടി കുളം മികച്ച ജല ഉറവിടമായി മാറി.
ചെന്നീർക്കര പഞ്ചായത്തിലെ മൂന്നാം വാർഡിലെ അഞ്ഞൂറിലധികം കുടുംബങ്ങൾക്ക് കുളത്തിന്റെ സേവനം പ്രയോജനപ്പെടുത്താം. വീടുകളിലേയ്ക്ക് വെള്ളമെത്തിക്കുന്നതിന് പുറമെ പമ്പിങ്ങിലൂടെ സമീപകൃഷിയിടങ്ങളിലേയ്ക്കും ജലമെത്തിക്കും. മറ്റ് വാർഡുകളിലുള്ള അത്യാവശ്യക്കാർക്കും ടാങ്കറുകളിൽ വെള്ളം നൽകുന്നതിന് സുകു തയാറാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ മറ്റ് മേഖലയിലേയ്ക്കും ശ്രമദാനം പദ്ധതി നടപ്പാക്കുന്നതിനാണ് യുവജന കൂട്ടായ്മയുടെ ശ്രമം.