തിരുവനന്തപുരം വിതുരയ്ക്ക് സമീപം മരുതാമലയിൽ ചതുപ്പിൽ കുടുങ്ങിയ കാട്ടാനയെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപെടുത്തി. ഇന്നലെ രാത്രി നാട്ടിലിറങ്ങിയ ആന കൃഷിയിടത്തിലുള്ള ചതുപ്പിൽ വീഴുകയായിരുന്നു. കുറേ നാളായി ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്.
ഇന്നലെ രാത്രി എട്ടരയോടെയാണ് നാട്ടിലിറങ്ങിയ കൊമ്പനാന ചതുപ്പിൽ വീണത്. മരുതാമല വട്ടക്കുഴിയിലുള്ള കൃഷിയിടത്തിലെ ചതുപ്പിലാണ് ആന കുടുങ്ങിയത്. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാന കുത്തിയതിനെ തുടർന്നാണ് കൊമ്പൻ ചതുപ്പിൽ വീണതെന്ന് നാട്ടുകാർ പറയുന്നു. രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയതോടെ ആനയെ രക്ഷപെടുത്താൻ ശ്രമം തുടങ്ങി.
പരിശ്രമത്തിനൊടുവിൽ പതിനൊന്നുമണിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനയെ രക്ഷപെടുത്തി. നാട്ടുകാർ ചതുപ്പിലേക്ക് ഇട്ടു കൊടുത്ത വടം ഉപയോഗിച്ചാണ് ആന കരകയറിയത്. പരുക്കേറ്റ ആന സമീപത്തുള്ള വനത്തിലേക്ക് നീങ്ങി. ഏതാനും മാസങ്ങളായി മരുതാമല പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.