പത്തനംതിട്ട റാന്നി മേഖലയിൽ കുടിവെള്ളവിതരണം കാര്യക്ഷമമാക്കാത്ത ജല അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്ന് ആവശ്യം. താലൂക്ക് വികസന സമിതിയോഗത്തില്‍ രാജു എബ്രഹാം എംഎല്‍എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ കടുത്ത പ്രതിഷേധമറിയിച്ചു. പലതവണ ഉറപ്പ് നൽകിയിട്ടും കുടിവെള്ളമെത്തിക്കാന്‍ നടപടിയെടുത്തില്ലെന്നാണ് പരാതി.
മലയോര മേഖലയായ റാന്നിയും സമീപ പഞ്ചായത്തുകളും കടുത്ത കുടിവെള്ള പ്രതിസന്ധിയിലാണ്. പമ്പയെ ആശ്രയിച്ചുള്ള ജലവിതരണ പദ്ധതികൾ പൂർണമായും നിലച്ചു. കിണറിലും മറ്റ് ജല ഉറവിടങ്ങളിലും തുള്ളിയില്ലാത്ത അവസ്ഥ. പ്രതിസന്ധി ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ എംഎൽഎ നടപടി ആവശ്യപ്പെട്ടത്. യോഗത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥരും എത്തിയിരുന്നില്ല. ഇതോടെ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പ്രതിഷേധിച്ചു. സർക്കാർ തീരുമാനം ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നുവെന്നാണ് ആക്ഷേപം.
കഴിഞ്ഞ ജില്ലാ വികസനസമിതി യോഗത്തിൽ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്ന് റവന്യൂ ജല ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു. ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായും അറിയിച്ചു. ഒരുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.
കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധത്തിനും രൂപം നൽകിയിട്ടുണ്ട്.