പത്തനംതിട്ട റാന്നി പഞ്ചായത്തിലെ ആയിരത്തിലധികം കുടുംബങ്ങൾക്ക് ഈ വേനൽക്കാലത്തും ജലനിധി പദ്ധതിയുടെ പ്രയോജനം കിട്ടില്ല. വെള്ളമെത്തിക്കാനാവില്ലെന്ന ജല അതോറിറ്റിയുടെ നിലപാടാണ് പ്രതിസന്ധിക്കിടയാക്കിയത്. ഉദ്യോഗസ്ഥരുടെ നടപടിയ്ക്കെതിരെ പഞ്ചായത്തധികൃതരും നാട്ടുകാരും പ്രതിഷേധത്തിലാണ്. പഞ്ചായത്തിലെ 6, 7, 8 വാർഡുകളിലാണ് ജലക്ഷാമം രൂക്ഷം. വർഷത്തിൽ ആറു മാസം കുടിവെള്ളം വില നൽകി വാങ്ങേണ്ട സാഹചര്യം. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതുച്ചേരിമലയിൽ മേജർ കുടിവെള്ള പദ്ധതിയുടെ നിർമാണം തുടങ്ങിയത്.
എട്ട് വർഷം കഴിഞ്ഞെങ്കിലും കമ്മിഷനിങ് വൈകി. ഇതിനിടയിലാണ് പഞ്ചായത്ത് മുഖേന ബദൽപദ്ധതിയ്ക്കായി നാട്ടുകാർ ശ്രമം തുടങ്ങിയത്. ജല അതോറിറ്റിയിൽ നിന്ന് വെള്ളം വിലയ്ക്ക് വാങ്ങി ജലനിധിയിലൂടെ വിതരണം ചെയ്യുന്നതിനായിരുന്നു തീരുമാനം. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഇതിന് അംഗീകാരവും നൽകി. ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയപ്പോഴാണ് ജലവകുപ്പ് ഉടക്കിട്ടത്. വേണ്ടത്ര വെള്ളമില്ലാത്തതിനാൽ നൽകാനാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
നിലവിൽ മേജർ കുടിവെള്ള പദ്ധതിയുടെ പ്രയോജനമില്ലെന്ന് മാത്രമല്ല ജലനിധി പ്രതീക്ഷയും മങ്ങി. ഇതോടെ പല കുടുംബങ്ങളും ടാങ്കറിൽ വെള്ളമെത്തിക്കുകയാണ്. പ്രശ്നപരിഹാരത്തിനായി ജലവകുപ്പ് ഉദ്യോഗസ്ഥരോട് പ്രദേശവാസികൾ പലതവണ ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിലും പദ്ധതി നടപ്പാക്കാനാകില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്.