വെള്ളായണി കാർഷിക കോളജിന്റെ റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരുടെ നിയമനം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മൂന്ന് വർഷമായിട്ടും നിയമനം ലഭിക്കാത്ത മുന്നൂറിലേറെ ഉദ്യോഗാർഥികളാണ് സമരത്തിനൊരുങ്ങുന്നത്. കോളജ് കവാടത്തിൽ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗാർഥികൾ.
മൂന്ന് വർഷം മുമ്പാണ് കേരള സർവ്വകലാശാലയ്ക്ക് കീഴിലെ വെള്ളായണി കാർഷിക കോളജിൽ പിഎസ് സി പരീക്ഷ നടത്തി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.അഞ്ഞൂറിലേറെ ഒഴിവുകളിലേക്കായി നൂറ്റിഅൻപത് പേരെ ആദ്യഘട്ടത്തിൽ നിയമിച്ചു.പിന്നീട് നിയമന നടപടികൾ നിശ്ചലമായെന്നാണ് ആക്ഷേപം. മൂന്ന് വർഷത്തിനിടെ ,യുഡിഎഫ് എൽഡിഎഫ് സർക്കാരുകൾക്ക് ഇതുസംബന്ധിച്ച് ഇരുപത്തിയഞ്ച് തവണ നിവേദനം നൽകിയെങ്കിലും ഒന്നും ഫലംകണ്ടില്ല.
നാളെ മുതൽ കാർഷിക കോളജിന്റെ കവാടത്തിൽ അനിശ്ചിതകാല ഉപരോധ സമരം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് നിയമനം കാത്തുകഴിയുന്നവർ.