വരൾച്ചയെത്തുടർന്ന് അടൂർ മേഖലയിൽ ഏക്കർക്കണക്കിന് പച്ചക്കറിക്കൃഷി നശിച്ചു. കടമ്പനാട് പഞ്ചായത്തിലെ ഭൂരിഭാഗം കർഷകരും കൃഷി ഉപേക്ഷിച്ച സാഹചര്യമാണ്. ജലസേചനത്തിനായി കനാൽ തുറന്നുവിടാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്.
പാകമാകുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വിള കരിഞ്ഞുണങ്ങിയത്. പാവലും പടവലവുമാണ് ഏറെ നശിച്ചത്. ജലസാന്നിധ്യമില്ലാത്തതിനാൽ അവശേഷിക്കുന്നവയുടെ വളർച്ച മുരടിച്ചു. ഇവ വിൽപനയ്ക്കെത്തിക്കാൻ കഴിയാത്ത സാഹചര്യമെന്നാണ് കർഷകർ പറയുന്നത്. നഷ്ടം ഉറപ്പായതിനാൽ പലരും വിളവെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്. മണ്ണടി പുന്നക്കാട് കൃഷിയിടത്തിലെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
പാടത്തേയ്ക്ക് വെള്ളമെത്തിക്കാനുള്ള കർഷകരുടേതായ ശ്രമം പരാജയപ്പെട്ടു. 1 കലോമീറ്റർ അകലെയുള്ള കനാലിൽ നിന്ന് പൈപ്പുകൾ വഴിയാണ് കൃഷിയിടത്തിൽ വെള്ളമെത്തിച്ചിരുന്നത്. കനാൽ തുറന്നുവിടണമെന്ന് നിരവധി തവണ കർഷകർ ജലവകുപ്പിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.യാതൊരു പ്രയോജനവുമുണ്ടായില്ലെന്നാണ് ആക്ഷേപം.