തന്റെ ജീവിതത്തിലെ 106 മത്തെ രാജവെമ്പാലയെയും കൈപ്പിടിയിലൊതുക്കി വാവ സുരേഷ്. കൊല്ലം ജില്ലയിലെ ഇടപ്പാളിൽ ഒരു വീടിനുള്ളിലെ പാതകത്തിനടിയിൽ പതുങ്ങിയിരുന്ന രാജവെമ്പാലയെയാണ് വാവ സുരേഷ് അനായാസേന കീഴ്പ്പെടുത്തിയത്.
ഏകദേശം ഒരു വയസ്സിനും രണ്ടു വയസ്സിനും ഇടയിലുള്ള പാമ്പാണിതെന്ന് വാവ സുരേഷ് പറഞ്ഞു. കഴിഞ്ഞ തവണ 103മത്തെ രാജവെമ്പാലയെ പിടിച്ചത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. 20 കിലോ തൂക്കവും 18 അടിനീളവും 14 വയസ്സ് പ്രായവുമുള്ള രാജവെമ്പാലയെയാണ് പത്തനംതിട്ടയിലെ കോട്ടമൺപാറയിൽ നിന്നും അന്ന് പിടികൂടിയത്. ഏകദേശം പത്തുലക്ഷത്തിലധികം ആളുകൾ ഫെയ്സ്ബുക്കിലൂടെ അന്ന് പാമ്പു പിടിത്തം തൽസമയം കണ്ടിരുന്നു. കിഴക്കൻ മേഖലയിൽ നിന്ന് പിടികൂടുന്ന ഏറ്റവും വലിയ രാജവെമ്പാലയായിരുന്നത്. പിന്നീടതിനെ കക്കി വനത്തിൽ തുറന്നുവിട്ടു. വേനൽ കനത്തതാണ് ഉൾവനത്തിൽ നിന്ന് പാമ്പുകൾ നാട്ടിലിറങ്ങാൻ കാരണമെന്ന് വനപാലകർ പറഞ്ഞു.
ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നത് രാജവെമ്പാലയുടെ കടിയേറ്റാണെന്നും ഇതിനു പ്രതിവിഷം ലഭ്യമല്ലെന്നും വാവ സുരേഷ് വ്യക്തമാക്കി. രാജവെമ്പാലയുടെ കടിയേറ്റാൽ 5 മിനിറ്റിനകം തന്നെ മരണം സംഭവിക്കും. സുരക്ഷിതമല്ലാതെ ഈ പാമ്പുകളെ കൈകാര്യം ചെയ്യരുതെന്നും വാവ സുരേഷ് ദൃശ്യങ്ങളിലൂടെ മുന്നറിയിപ്പു നൽകി.