നിർമാണം പുരോഗമിക്കുന്ന റാന്നി പേരുച്ചാൽ പാലത്തിന്റെ രണ്ട് തൂണുകളിൽ ബലക്ഷയമുണ്ടെന്ന് കണ്ടെത്തി. തൂണുകളുടെ അടിത്തറയിലെ കമ്പിയും മെറ്റലും ഇളകിമാറിയ നിലയിലാണ്. സാങ്കേതിക വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം പണികൾ തുടർന്നാൽ മതിയെന്നാണ് നാട്ടുകാരുടെ നിലപാട്.
ഇത് കാലപ്പഴക്കത്തിൽ സംഭവിച്ചതല്ല. നിർമാണത്തിലുള്ള പാലത്തിന്റെ ബലക്ഷയ സൂചനയാണിത്. നിർമാണം തുടങ്ങി പത്തൊൻപത് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്ത പാലമെന്ന ദുഷ്പേരാണ് പേരുച്ചാലിനുള്ളത്. ഇതിനുപിന്നാലെയാണ് പാലത്തിന് ബലക്ഷയമുണ്ടെന്ന് ബോധ്യപ്പെട്ടിരിക്കുന്നത്.
1998 ലാണ് പമ്പാനദിയുടെ കീക്കൊഴൂർ പേരുച്ചാൽ കരകളെ ബന്ധിപ്പിച്ച് പാലത്തിന്റെ നിർമാണം തുടങ്ങിയത്. അഞ്ച് തൂണുകളുടെയും അപ്രോച്ച് റോഡിന്റെയും പണികൾ ആദ്യ കരാറുകാരൻ പൂർത്തിയാക്കി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാലം പണി തടസപ്പെട്ടു. ഇതിനിടയിൽ നാല് കരാറുകാർ മാറിവന്നു. ആദ്യ കരാറുകാരൻ നിർമിച്ച തൂണുകളിൽ രണ്ടെണ്ണത്തിന് ചരിവുള്ളതായി കണ്ടെത്തി. ഇത് പൊളിച്ച് പുതിയത് സ്ഥാപിക്കേണ്ടിവന്നു. പരാതിയെത്തുടർന്ന് ഐഐടിയിലെ പ്രത്യേക സംഘം പാലത്തിന്റെ നിർമാണപുരോഗതി വിലയിരുത്തിയിരുന്നു.
കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന നിർദേശമുണ്ടായെങ്കിലും നടപടിയുണ്ടായില്ല. പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാലാണ് നിലവിൽ പാലത്തിന്റെ ബലക്ഷയം ശ്രദ്ധയിൽപ്പെട്ടത്. തിരുവാഭരണ പാതയ്ക്കൊപ്പം റാന്നി മലയോര മേഖലയിലെ ജനങ്ങളെ കോട്ടയം ജില്ലയുമായി ബന്ധപ്പടുത്തുന്നതിനുള്ള എളുപ്പമാർഗം കൂടിയാണ് പേരുച്ചാൽ പാലം.