അറിവും നോവും പകരുന്ന കാഴ്ചകളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പതോളജി മ്യൂസിയത്തിൽ. വൈദ്യശാസ്ത്രത്തിലെ അപൂർവകാഴ്ചകളും രോഗത്തെ നേരിടേണ്ട വഴികളുമെല്ലാമുണ്ട് ഇവിടെ. മെഡെക്സ് പ്രദർശത്തിനായി ഒരുക്കിയ മ്യൂസിയം സ്ഥിരം സംവിധാനമാക്കാനാണ് തീരുമാനം.
ഒരമ്മയുടെ വയറ്റിൽ നാമ്പിട്ട ആറു കുരുന്നുജീവനുകൾ. അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ഒരുപോലെ ഭീഷണിയുയർന്നപ്പോൾ ആറാം മാസത്തിൽ ആ വളർച്ച അവസാനിപ്പിച്ചു വൈദ്യശാസ്ത്രം. 25 വർഷം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു സംഭവം. കേരളത്തിൽ ആദ്യത്തേതും. അന്ന് എടുത്തു സൂക്ഷിച്ചതും ഇന്നും നോവുണർത്തുന്നതുമായ കാഴ്ചയാണ് പതോളജി മ്യൂസിയത്തിൽ ആദ്യം.
മുമ്പോട്ടു ചെന്നാൽ മുമ്പതു വർഷം മുമ്പ് ഉരുവായ സയാമീസ് ഇരട്ടകൾ അവരുടെ കഥ പറയും.ഉള്ളറകളിലേയ്ക്ക് എത്തുമ്പോൾ മാറിപ്പോയ ജീവിതരീതികൾ നമുക്കേൽപ്പിച്ച ആഘാതങ്ങൾ. പുകവലി കരിപുരട്ടിയ ശ്വാസ കോശം, മദ്യത്തിൽ അലിഞ്ഞു തീർന്ന കരൾ.ഗർഭിണിക്കു ലഭിക്കേണ്ട ഫോളിക് ആസിഡിന്റെ കുറവുമൂലം വൈകല്യത്തോടെ ജന്മംകൊണ്ട ഭ്രൂണം. മദ്യപിക്കുകയോ പുകവലിക്കുകയോ പാർശ്വഫലങ്ങളുള്ള മരുന്നുപയോഗിക്കുകയോ ചെയ്തതിന്റെ ഫലമായുള്ള ടെറിറ്റോജനിക് ബേബി.എല്ലാം മനസിൽ തട്ടുന്ന കാഴ്ചകൾ.
മെഡിക്കൽ കോളേജിൽ ആരംഭിച്ച മെഡെക്സ് വൈദ്യശാസ്ത്ര പ്രദർശനത്തിന്റെ ഭാഗമായാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. പ്രദർശനം കഴിഞ്ഞാലും പതോളജി മ്യൂസിയക്കാഴ്ചകൾ തുടർന്നുമുണ്ടാകും.