സഹോദരങ്ങളുടെ മക്കളായ രണ്ട് എൻജിനീയറിങ് വിദ്യാർഥികൾ ചേങ്കോട്ടുകോണം കല്ലടിച്ചവിളയിലെ പാറമടയിൽ കുളിക്കാനിറങ്ങവെ മുങ്ങിമരിച്ചു. നാളെ തുടങ്ങുന്ന പരീക്ഷയ്ക്കായി തയാറെടുക്കുന്നതിനിടെയാണ് ഇരുവരുടെയും മരണം. പൗഡിക്കോണം കാഞ്ഞിക്കൽ പൂരാശ്വതിയിൽ സുരേഷ് കുമാർ–ശർമിള ദമ്പതികളുടെ മകൻ കഴക്കുട്ടം ചന്തവിള സെന്റ് തോമസ് എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ് ആദ്യ വർഷ വിദ്യാർഥി കിരൺ എസ്.സുരേഷ് (19), ചെമ്പഴന്തി ആവുക്കുളം അദ്വൈതത്തിൽ പ്രദീപ് കുമാർ–സുജ ദമ്പതികളുടെ മകൻ മോഹൻദാസ് എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ആദ്യവർഷ വിദ്യാർഥി വിവേക് (19) എന്നിവരാണു മരിച്ചത്.
അഭിഭാഷക ഗുമസ്തനായ സുരേഷ് കുമാറിന്റെ സഹോദരിയാണു സുജ. ഭർത്താവ് പ്രദീപ് കുമാർ റെയിൽവേ തമ്പാനൂർ സെൻട്രൽ സ്റ്റേഷനിലെ എസി മെക്കാനിക്കാണ്.ചൊവ്വാഴ്ച ഉച്ച മുതൽ കാണാതായ ഇരുവരുടെയും മൃതദേഹങ്ങൾ ഇന്നലെയാണു കണ്ടെത്തുന്നത്. കുളിക്കാനിറങ്ങിയ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമനും മുങ്ങിമരിക്കുകയായിരുന്നുവെന്നു കരുതുന്നു.ചൊവ്വാഴ്ച ഉച്ചയോടെ വിവേക് കിരണിന്റെ വീട്ടിലെത്തിയ ശേഷം ഒരുമിച്ചു പഠിക്കാനായി ഇരുവരും സ്കൂട്ടറുമായി പോവുകയായിരുന്നു. വൈകിയിട്ടും കാണാതായപ്പോൾ വീട്ടുകാർ അന്വേഷണം തുടങ്ങി. രാത്രി ശ്രീകാര്യം പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകി.
കാട്ടായിക്കോണം ടവർ പരിധിയിൽ മൊബൈൽ ഫോൺ ഉണ്ടെന്നു തിരിച്ചറിഞ്ഞെങ്കിലും രാത്രി സ്ഥലം കണ്ടെത്താനായില്ല. ഇതിനിടെ ബാറ്ററി ചാർജ് തീർന്നു ഫോൺ പ്രവർത്തനരഹിതമായി. പാറമടയുടെ കരയിൽ മൊബൈൽ ഫോണും വിവേകിന്റെ വസ്ത്രങ്ങളും ബാഗും കണ്ടെത്തിയതിനെത്തുടർന്നു ഫയർഫോഴ്സ് രണ്ടു മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിൽ കിരണിന്റെ മൃതദേഹം ആദ്യം കണ്ടെത്തി. വീണ്ടും ഒന്നര മണിക്കൂറിനു ശേഷമാണു വിവേകിന്റെ മൃതദേഹം കിട്ടിയത്.കിരണിന്റെ സഹോദരൻ കാർത്തിക് കുറ്റിച്ചൽ ലൂർദ്മൗണ്ട് എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് മൂന്നാംവർഷ വിദ്യാർഥിയാണ്. വിവേകിന്റെ സഹോദരൻ വിശാഖ് എയ്റോനോട്ടിക്കൽ എൻജിനീയറാണ്