തിരുവനന്തപുരം തേമ്പാംമൂട് ജനത ഹയർസെക്കൻഡറി സ്കൂളിൽ മാനേജർക്കും അധ്യാപകനുമെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. സ്കൂളിൽ ഗുണ്ടായിസം കാണിക്കുന്ന ഇരുവരേയും സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആവശ്യം. അധ്യാപികയുടെ നിയമനപ്രശ്നം റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഇരുവരും ചേർന്ന് മർദ്ദിക്കുകയും ക്യാമറ തകർക്കുകയും ചെയ്തു.
സ്കൂളിൽ ഗുണ്ടകളേപ്പോലെ പെരുമാറുന്ന മാനേജരേയും അധ്യാപകനേയും പുറത്താക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.സ്കൂൾ മാനേജർ എം സജീബ്,സഹോദരനും അധ്യാപകനുമായ എം മുജീബ് എന്നിവർക്കെതിരെയാണ് പരാതി.യുപി വിഭാഗത്തിലെ അധ്യാപിക സീന നരേന്ദ്രന് സ്കൂളിൽ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയതാണ് സംഭവങ്ങളുടെ തുടക്കം.വിദ്യാഭ്യാസ വകുപ്പിന്റെ അനുകൂല ഉത്തരവുമായി സ്കൂളിലെത്തിയ അധ്യാപികയെ മാനേജ്മെന്റ് പ്രതിനിധികൾ വീണ്ടും തടഞ്ഞു.റിപ്പോർട്ട് ചെയ്ത മാതൃഭൂമി വാർത്താസംഘത്തെ സജീബും മുജീബും ചേർന്ന് ആക്രമിച്ചു.ക്യാമറ തല്ലിത്തകർത്തു.
പരിക്കേറ്റ ക്യാമറാമാൻ റിയാസ് ചികിൽസയിലാണ്. അകാരണമായി പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുക്കുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്ന് നിലപാടിലാണ് വിദ്യാർഥികൾ.