ആധുനിക ചികിൽസാ സൗകര്യങ്ങളോടെ തിരുവല്ല താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം വിപുലീകരിച്ചു. പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ രോഗികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. ഐപി കെട്ടിടത്തിന്റെയും രക്ത ബാങ്കിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
ഒൻപതരക്കോടി രൂപ ചെലവിൽ എട്ട് വർഷം മുൻപ് വിഭാവനം ചെയ്ത പണികളുടെ ആദ്യഘട്ടമാണ് പൂർത്തീകരിച്ചത്. 7 നിലകളിലായി ഉദ്ദേശിച്ചിരുന്ന ഐപി കെട്ടിടത്തിൽ ആദ്യ മൂന്ന് നിലകൾ തുറന്ന് നൽകി. ഇതോടെ ഏത് സ്വകാര്യ ആശുപത്രിയെയും വെല്ലുന്ന ചികിൽസാ സൗകര്യങ്ങൾ താലൂക്ക് ആശുപത്രിയിൽ ക്രമീകരിക്കാൻ കഴിഞ്ഞു. കൂടൂതൽ കിടത്തിച്ചികിൽസാ സൗകര്യവും ലഭിക്കും. പത്തനംതിട്ടക്കാർക്കൊപ്പം കുട്ടനാട് മേഖലയിലെ ജനങ്ങൾക്കും ഇത് ആശ്വാസമാണ്. മേജർ ശസ്ത്രക്രിയ ഉൾപ്പെടെ ചെയ്യാൻ സാധിക്കുന്ന തീയറ്ററും ബ്ലഡ് ബാങ്കും പുതിയ സൗകര്യങ്ങളാണ്.
അവശേഷിക്കുന്ന ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും ജീവനക്കാരുടെ കുറവ് ഒരു മാസത്തിനുള്ളിൽ പരിഹരിക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ മന്ത്രിമാരായ ജി.സുധാകരൻ മാത്യു.ടി.തോമസ് ആന്റോ ആന്റണി എം.പി തുടങ്ങിയവർ പങ്കെടുത്തു.