മകരവിളക്ക് ദിനത്തിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശനിയാഴ്ച സന്നിധാനത്തെത്തും.
ശരണമന്ത്രങ്ങളാൽ മുഖരിതമായ പന്തളം ക്ഷേത്ര സന്നിധിയിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്. കൃഷ്ണപരുന്ത് ആകാശത്ത് വട്ടമിട്ടു പറന്നപ്പോൾ തിരുവാഭരണ പേടകം ക്ഷേത്ര സന്നിധിയിൽ നിന്ന് തിരിച്ചു. പന്തളം രാജപ്രതിനിധി പി.ജി.ശശികുമാർ വർമയുടെയും ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരപിള്ളയുടെയും നേതൃത്വത്തിൽ ശബരിമലയിലേക്ക് തിരിച്ച ഘോഷയാത്രക്ക് ഭക്തർ ഭക്തിനിർഭരമായ യാത്രയയപ്പ് നൽകി
മകരസംക്രമ സന്ധ്യയിൽ അയപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര കാണാനും ദർശനം നടത്താനുമായി ആയിരക്കണക്കിന് ഭക്തരാണ് പന്തളം ക്ഷേത്രത്തിലെത്തിയത്. മുന്ന് ദിവസത്തെ യാത്രയിൽ പതിനഞ്ച് ക്ഷേത്രങ്ങളിൽ തിരവാഭരണം ദർശിക്കാനുള്ള അവസരമുണ്ട്.