തേക്കടിയിൽ പെരിയാർ കടുവ സങ്കേതത്തിനകത്തുള്ള വാഹനപാർക്കിങ് നിരോധിച്ചു. സങ്കേതത്തെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ബോട്ടിങ്ങിനുൾപ്പെടെ സങ്കേതത്തിനകത്തേക്ക് പോകാൻ വനംവകുപ്പ് പ്രത്യേക ബസ് സര്‍വീസ് തുടങ്ങി.
തേക്കടിയിലെത്തുന്ന വാഹനങ്ങൾ പെരിയാർ കടുവ സങ്കേതത്തിനകത്ത് ബോട്ട് ലാന്‍ഡിങ്ങിനടുത്തുള്ള ആമപാർക്കിലാണ് പാർക്കുചെയ്തിരുന്നത്. വന്യമൃഗങ്ങൾക്കും പരിസ്ഥിതിക്കും നാശമുണ്ടാക്കുന്നതിനാൽ പാർക്കിംഗ് പുറത്തേക്ക് മാറ്റണമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിനായി ആനവച്ചാലിൽ പാർക്കിങ് ഗ്രൗണ്ട് നിർമിക്കാൻ വനംവകുപ്പ് തീരുമാനിച്ചു. മുല്ലപ്പെരിയാർ പാട്ടഭൂമിയിലാണ് ഗ്രൗണ്ട് നിർമിക്കുന്നതെന്ന് ചൂണ്ടികാട്ടി തമിഴ്നാടും ചിലനാട്ടുകാരില്‍ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. മൂന്നുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ആഴ്ച കേരളത്തിന് അനുകൂലമായി വിധി വന്നു. പാർക്കിങ് പുറത്തേക്ക് മാറ്റാൻ ഹരിത ട്രൈബ്യൂണലും നിർദ്ദേശിച്ചു. ഇതോടെയാണ് ആനവച്ചാലിൽ പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തിയത്.
സഞ്ചാരികളെ വനംവകുപ്പിന്റെ വാഹനത്തിൽ തേക്കടിയിലെത്തിക്കും. തേക്കടിയിലെ രണ്ട് വാഹനങ്ങൾക്ക് പുറമെ മുപ്പത് പേർക്ക് വീതം സഞ്ചരിക്കാവുന്ന നാല് വാഹനങ്ങൾ ഇരവികുളത്തു നിന്നെത്തിച്ചു. 20 രൂപയാണ് ബസ് ചാർജ്. ടൂറിസം പൊലീസ് ഓഫീസിൽ നിന്ന് പ്രവേശന പാസ് എടുക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തി.