പുളിക്കൽക്കവല ∙ ആഴപ്പരപ്പിൽ രണ്ടു മണിക്കൂർ ദൈവത്തിന്റെ കരുതലിലായിരുന്നു തനൂജ. 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ് ആരുമറിയാതെ കൂരിരുട്ടിൽ കഴിയേണ്ടിവന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിക്കു കരുത്തായതു സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പരിശീലനത്തിലൂടെ ലഭിച്ച ആത്മധൈര്യം. കഴിഞ്ഞദിവസം രാത്രിയിലാണു സംഭവം. ഇലക്ട്രീഷ്യനായ കല്ലുപുരയിൽ റെജി ജേക്കബ്ബിന്റെയും ചങ്ങനാശേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ എലിസബത്തിന്റെയും മകളാണ് പാമ്പാടി ക്രോസ് റോഡ്സ് സ്കൂൾ വിദ്യാർഥിനി തനൂജ.
ജോലി കഴിഞ്ഞെത്തുന്ന അമ്മയെയും ട്യൂഷനുപോയ ചേച്ചി തേജയെയും കൊണ്ടുവരാൻ പിതാവ് റെജി കവലയിലേക്കുപോയ സമയത്താണ് അപകടം. സന്ധ്യയ്ക്ക് ആറുമണിയോടെ, പൈപ്പിൽ വെള്ളമില്ലാത്തതിനെ തുടർന്നു കിണറ്റിൽനിന്നു വെള്ളം കോരാൻ തുടങ്ങുമ്പോൾ കപ്പിയിൽ കയർ കുരുങ്ങി. മോട്ടോർ സ്റ്റാൻഡിൽ കയറിനിന്നു കയറിന്റെ കുരുക്ക് എടുക്കുന്നതിനിടെ കാൽവഴുതി. കിണറ്റിൽ വീഴുമെന്ന് ഉറപ്പായതോടെ കയറിൽ ഇരുകൈകളും മുറുകെ പിടിച്ചു. ഇതു തുടരാൻ സാധിക്കില്ലെന്നു ബോധ്യപ്പെട്ടതോടെ കൈവിട്ടു കിണറ്റിലേക്കു ചാടി. കാലിനു പൊട്ടലേറ്റ് വേദനകൊണ്ടു പുളയുമ്പോഴും ഉച്ചത്തിൽ നിലവിളിച്ചു. കിണറിന്റെ അരികിലുള്ള കല്ലിൽ കയറിപ്പറ്റി തനൂജ.
ഇതിനിടെ വീടിനു സമീപമുള്ള ബന്ധു ബിജുവിന്റെ വാഹനം പോകുന്ന ശബ്ദം കേട്ടു ബിജുവിനെ ഉറക്കെ വിളിച്ചു. ബിജു വാഹനം നിർത്തിയപ്പോൾ തനുജയുടെ കരച്ചിൽ കേട്ടു. ഇതിനിടെ അയൽക്കാരും എത്തി. കതക് അടച്ചിട്ടിരുന്നതിനാൽ ഇവർ കരുതിയതു കരച്ചിൽ വീടിനുള്ളിൽ നിന്നാണെന്നാണ്. പിന്നീടു കിണറ്റിലേക്കു ടോർച്ച് തെളിച്ചപ്പോഴാണ് തനൂജയെ കണ്ടത്. നാട്ടുകാർ കിണറ്റിലിറങ്ങി കസേരയിൽ കെട്ടിയിരുത്തി തനൂജയെ സുരക്ഷിതമായി മുകളിലെത്തിച്ചു. ആശുപത്രിയിൽ ചികിൽസ നൽകി. റെജിയും കുടുംബവും വീട്ടിലെത്തുമ്പോഴാണ് അപകടവിവരം അറിഞ്ഞത്. തനൂജയുടെ ആത്മധൈര്യത്തെ ക്രോസ് റോഡ്സ് സ്കൂളിൽ എസ്പിസി ചുമതലയുള്ള മാത്യൂസ് പി. വർഗീസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.