പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകന്റെ ആത്മഹത്യാഭീഷണി. കൊല്ലം സ്വദേശി മുരുകനാണ് ആശുപത്രിക്ക് മുന്നിലെ മരത്തിൽ കയറി ഭീഷണി മുഴക്കിയത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ ഇയാളെ താഴെയിറക്കി.
ഡോക്ടർമാരുടെ കുറവ് പരിഹരിക്കുക. മതിയായ ചികിൽസാസൗകര്യം ഉറപ്പാക്കുക. അടിയന്തര ചികിൽസ ആവശ്യമുള്ള രോഗിയെപ്പോലും സ്വകാര്യ ആശുപത്രിയിലേയ്ക്ക് അയയ്ക്കുന്ന രീതി ഒഴിവാക്കുക. തുടങ്ങിയവയായിരുന്നു ആവശ്യം. നിരാഹാരസമര പ്രഖ്യാപനം നടത്തി ആശുപത്രിയ്ക്ക് മുന്നിലെത്തിയ മുരുകൻ സൂപ്രണ്ടുമായുള്ള ചർച്ചയിൽ ഫലമില്ലാതെ വന്നതോടെയാണ് മരത്തിൽ കയറിയത്. പിന്നീട് താഴെയിറക്കാനുള്ള ശ്രമമായി. അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ച് മുരുകൻ ഇറങ്ങാൻ തയാറായി.
ആത്മഹത്യാ ശ്രമം ചില ഉറപ്പിനെത്തുടർന്ന് പിൻവലിച്ചുവെന്ന പതിവ് പ്രഖ്യാപനം ഇവിടെയുണ്ടായില്ല. മൂന്ന് വർഷമായി ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി സംഘടനകൾ പ്രതിഷേധത്തിലായിരുന്നു. ഒന്നിനും ഫലമുണ്ടായില്ല.