കനത്തതകര്‍ച്ച നേരിടുകയാണ് മധ്യതിരുവിതാംകൂറിലെ ശര്‍ക്കര വ്യവസായവും കരിമ്പുകൃഷിയും. വിലത്തകര്‍ച്ചയും വിപണനത്തിലെ പ്രശ്നങ്ങളുമാണ് തകര്‍ച്ചയുടെ ആക്കംകൂട്ടിയത്.
പമ്പാനദിയുടെ തീരത്ത് വിശാലമായ മുപ്പതിനായിരം ഏക്കറോളം സ്ഥലത്താണ് മുന്‍പ് കരിമ്പ് കൃഷി ചെയ്തിരുന്നത്. കരിമ്പ് പ്രാദേശികമായ ചക്കുകളില്‍ ആട്ടി, നീരെടുത്ത് ശര്‍ക്കരയാക്കുകയാണ് ചെയ്തിരുന്നത്. മുപ്പതിലധികം ചക്കുകള്‍ പമ്പാ നദീതീരത്തെ കരിമ്പുകൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
പിന്നീട് പമ്പാ ഷുഗര്‍ ഫാക്ടറി വന്നതോടെ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ശര്‍ക്കര നിര്‍മാണത്തിനും പ്രാദേശിക ചക്കുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതോടെ ചക്കുകള്‍ പലതും പൂട്ടിക്കെട്ടി. സുഗമമായി മുന്നേറിയിരുന്ന കരിമ്പുകൃഷി, പെട്ടൊന്നൊരു ദിവസം ഷുഗര്‍ ഫാക്ടറി പൂട്ടിയതോടെ നിലയില്ലാക്കയത്തില്‍പ്പെട്ടു. പ്രാദേശിക ചക്കുകളുടെ എണ്ണം അപ്പോഴേക്കും പത്തെണ്ണമായി ചുരുങ്ങിയിരുന്നു.
വിലയില്ലായ്മയും ഉല്‍പാദിപ്പിക്കുന്ന കരിമ്പ് വിപണനം നടത്താനാകാതെയും വന്നതോടെ പ്രതിസന്ധി രൂക്ഷമായി. ഒന്നുരണ്ടുവര്‍ഷംകൂടി ശ്രമിച്ചിട്ടും കരകയറാനാകാതെ വന്നതോടെ പലരും കരിമ്പുകൃഷിയില്‍നിന്ന് പിന്‍വാങ്ങി. നിലവില്‍ അഞ്ഞൂറേക്കറില്‍താഴെ മാത്രമാണ് ഇപ്പോള്‍ കരിമ്പ് കൃഷി ചെയ്യുന്നത്. മുന്‍പ് കരിമ്പ് കൃഷി ചെയ്തിരുന്നവയില്‍ മിക്ക സ്ഥലങ്ങളും കരിമ്പ് മാത്രം കൃഷി ചെയ്യാന്‍ സാധിക്കുന്നവ ആയിരുന്നു. അതുകൊണ്ടുതന്നെ വിസ്തൃതമായ പമ്പാതടം കൃഷിരഹിതമായി കിടക്കുകയാണ് മിക്കയിടത്തും.