വിതുര, ചാത്തൻകോട് ആദിവാസി ഊരുകളിൽ ഡോക്ടറായി സബ് കലക്ടർ ദിവ്യ എസ്.അയ്യർ. വിതുര ഐസറിന്റെ സഹായത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപിലാണു ദിവ്യ ഡോക്ടറുടെ ദൗത്യമേറ്റെടുത്തത്. രോഗികളെ പരിശോധിക്കാൻ ഐസറിലെ ഡോക്ടർമാരുടെ സംഘത്തോടൊപ്പം മുഴുവൻ സമയവും സബ് കലക്ടറും പങ്കാളിയായി. ചാത്തൻകോട്, വലിയകാല, ചെമ്മൻകാല എന്നീ ആദിവാസി ഊരുകളിലെ ഇരുനൂറിലേറെ വരുന്ന കാണി വിഭാഗത്തിൽപ്പെട്ട ആദിവാസികളാണു മെഡിക്കൽ ക്യാംപിൽ പങ്കെടുക്കാനെത്തിയത്.
രക്തസമ്മർദവും വാതവും ഉൾപ്പെടെയുള്ള രോഗങ്ങൾ ആദിവാസികൾക്കിടയിൽ വ്യാപകമാണെന്നു പരിശോധനയിൽ കണ്ടെത്തി. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള രണ്ടുപേരെ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. വൈദ്യപഠനം പൂർത്തിയാക്കിയശേഷമാണു ദിവ്യ സിവിൽ സർവീസിലെത്തിയത്. ഏറെ വർഷങ്ങൾക്കുശേഷമാണ് അവർ സ്റ്റെതസ്കോപ് വീണ്ടും കയ്യിലെടുത്തത്.