ചികിൽസാപ്പിഴവിനെത്തുടർന്ന് ദുരിതത്തിലായ പത്തനംതിട്ട റാന്നി വെച്ചൂച്ചിറ സ്വദേശി ബിനോയിക്ക് സഹായവുമായി നല്ലപാഠം കുരുന്നുകൾ. ഹൃദയശസ്ത്രക്രിയയ്ക്കായി അഞ്ചുലക്ഷം രൂപ സമാഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് വെച്ചൂച്ചിറ എണ്ണൂറാം വയൽ സിഎംഎസ് എൽപി സ്കൂളിലെ വിദ്യാർഥികൾ.
വിദേശത്തെ ജോലിക്കിടെയാണ് ബിനോയ്ക്ക് ഹൃദയസംബന്ധമായ രോഗം പിടിപെടുന്നത്. കമ്പനിയുടെ ചെലവിൽ പേസ് മേക്കർ ഘടിപ്പിച്ച് ബിനോയി നാട്ടിലെത്തി. ഓട്ടോയോടിച്ച് ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും അസ്വസ്ഥതയുണ്ടാകുന്നത്. കോട്ടയം മെഡിക്കൽ കോളജിലെ പരിശോധനയിൽ അണുബാധയുണ്ടെന്ന് കണ്ടെത്തി. പേസ് മേക്കർ വൃത്തിയാക്കി ഘടിപ്പിച്ചു. നെഞ്ചുവേദന പതിവായതിനെത്തുടർന്നുള്ള പരിശോധനയിൽ ഓപ്പറേഷൻ ചെയ്ത മുറിപ്പാടിലൂടെ പേസ്മേക്കർ പുറത്തേയ്ക്ക് തള്ളിവരുന്നതായി കണ്ടു. പേസ് മേക്കർ നീക്കം ചെയ്തു. വിശ്രമത്തിനൊടുവിൽ വീണ്ടും പനിബാധ പരിശോധിച്ചപ്പോഴാണ് പേസ്മേക്കറിനൊപ്പം ഘടിപ്പിച്ചിരുന്ന ലീഡ് വയർ ഹൃദയ പേശിയോടൊപ്പം കണ്ടത്. അടിയന്തര ചികിൽസ ലഭിച്ചില്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥ.
ലീഡ് വയർ നീക്കം ചെയ്യുന്നതിന് അഞ്ച് ലക്ഷം രൂപ ചെലവ് വരും. ചുരുങ്ങിയ ദിവസത്തിനുള്ളിൽ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുരുന്നുകൾ. തീർന്നില്ല ബിനോയിയുടെ ദുരിതം. രണ്ട് മക്കളിൽ ഇളയവൻ ഓട്ടിസം ബാധിതനാണ്. കുരുന്നിന്റെ ഹൃദയത്തിനും വൃക്കയ്ക്കും തകരാറുണ്ട്. ബിനോയിയ്ക്ക് സ്വന്തമായുള്ള രണ്ട് സെന്റ് ഭൂമിയും കിടപ്പാടവും ജപ്തിഭീഷണിയിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെച്ചൂച്ചിറ ശാഖയിൽ ബിനോയിയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. രണ്ട് ജീവനുകൾ നിലനിർത്താനുള്ള ശ്രമത്തിൽ കുട്ടിൾക്കൊപ്പം സുമനസുകളും പങ്കാളികളാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.