ക്യാംപസിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട അടൂർ സെന്റ് സിറിൾസ് കോളജില്‍ വിദ്യാർഥി പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് കോളജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു. ബിരുദ വിദ്യാർഥിനി ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം.
പെൺകുട്ടി മൊബൈൽ ഉപയോഗിച്ചത് അധ്യാപിക വിലക്കി. രക്ഷിതാക്കളെ അറിയിക്കുമെന്ന് ഓർമിപ്പിക്കുകയും ചെയ്തു. അധ്യാപികയുടെ പ്രവർത്തി പെൺകുട്ടിയുടെ സഹപാഠികൾ ചോദ്യം ചെയ്തതോടെയാണ് സമരം തുടങ്ങിയത്. അധ്യാപികയ്ക്കെതിരെ നടപടിയെടുക്കുക. ക്യാംപസിൽ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ക്യാമറകൾ പിൻവലിക്കുക കോളജിലെ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള പ്രതിഷേധം പ്രിൻസിപ്പലിന്റെ ഓഫിസിലേയ്ക്ക് നീങ്ങി.
ഇതിനിടയിൽ നോട്ടീസ് ബോർഡും നെയിം ബോർഡും വിദ്യാർഥികൾ നശിപ്പിച്ചു. അടൂർ പൊലീസെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തി. കുട്ടികളുടെ പരാതിയും ആവശ്യവും പരിശോധിക്കുമെന്നായിരുന്നു മാനേജ്മെന്റിന്റെ നിലപാട്. ഇതിൽ വിദ്യാർഥികൾക്ക് തൃപ്തിയില്ലെന്നറിയിച്ചതോടെയാണ് കോളജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചത്.