ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ സിഐടിയു ഐഎൻടിയുസി സമരം. ഡ്രൈവർമാരുടെ അധിക ഡ്യൂട്ടി ബഹിഷ്കരണം ഡിപ്പോയുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കും. ദീർഘദൂരമുൾപ്പെടെ പല സർവീസുകളും മുടങ്ങിയിട്ടുണ്ട്.
ഡ്രൈവർമാരില്ലാത്തതിനാൽ കഴിഞ്ഞയാഴ്ച കൊല്ലം ചെയിൻ സർവീസിലെ രണ്ട് ഷെഡ്യൂൾ മുടങ്ങി. ഇതെത്തുടർന്ന് മൂന്ന് ഡ്രൈവർമാരെയും വെഹിക്കിൾ സൂപ്പർവൈസറെയും സസ്പെൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ അധികജോലി ബഹിഷ്കരിക്കുന്നത്.
ജില്ലാ ആസ്ഥാനത്തെ ഡിപ്പോയിൽ 45 ഡ്രൈവർമാരുടെ കുറവുണ്ട്. ഇതിനു പുറമെ മൂന്ന് പേർ സസ്പെൻഷനിലാണ്. ജോയിന്റ് ആർടിഒ മൂന്നുപേരുടെ ലൈസൻസ് തടഞ്ഞിരിക്കുന്നതിനാൽ ഇവർക്കും ജോലി ചെയ്യാനാകില്ല. ഇതോടെ 51 ഡ്രൈവർമാരുടെ കുറവുണ്ട്. ഡ്രൈവർമാർ അധിക ജോലി നോക്കുന്നതിനാലാണ് സർവീസ് മുടങ്ങാതിരിക്കുന്നത്. ഇതിനിടെയാണ് രോഗം മൂലം അവധിയെടുത്ത മൂന്ന് ഡ്രൈവർമാരെ സസ്പെൻഡ് ചെയ്തത്. അവധി നൽകിയ വെഹിക്കിൾ സൂപ്പർവൈസറെയും സസ്പെൻഡ് ചെയ്തതാണ് യൂണിയനുകളെ ചൊടിപ്പിച്ചത്. വരുമാനക്കൂടതുലുണ്ടെങ്കിലും പത്തനംതിട്ട കൊല്ലം ചെയിൻ സർവീസിനോട് ജീവനക്കാർക്ക് തൽപര്യമില്ല. ജോലിഭാരമാണ് കാരണം. പ്രശ്നപരിഹാരത്തിനായി ഉദ്യോഗസ്ഥർ മുൻകൈയ്യെടുത്തിട്ടില്ലെന്നാണ് ആക്ഷേപം.