മാനേജ്മെന്റ് പീഡനങ്ങൾക്കെതിരെ തിരുവനന്തപുരം ലോ അക്കാദമിയിൽ വിദ്യാർഥികൾ നടത്തുന്ന സമരം ശക്തമാകുന്നു. എസ്.എഫ്.ഐ തനിച്ചും മറ്റു വിദ്യാർഥി സംഘടനകൾ സംയുക്തമായുമാണ് സമരം നടത്തുന്നത്. അതേസമയം, ചർച്ചക്ക് തയാറല്ലെന്ന നിലപാടിൽ മാനേജ്മെന്റ് മാറ്റം വരുത്തിയിട്ടില്ല.
സംഘർഷത്തിനുശേഷമുള്ള ആദ്യദിനം കൂടുതൽ വിദ്യാർഥികൾ തിരുവനന്തപുരം ലോ അക്കാദമിക്കു മുന്നിൽ സമരത്തിനെത്തി. കെ.എസ്.യു, എ.ഐ.വൈ.എഫ്, എം.എസ്.എഫ്, എ.ബി.വി.പി സംഘടനകൾ സംയുക്തമായാണ് ഒരുവശത്ത് സമരം നടത്തുന്നത്. മറുവശത്ത് എസ്.എഫ്.ഐയും. ഇരുകൂട്ടരുടേയും മുദ്രാവാക്യം ഒന്നാണ്. പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവെക്കണം.
സമരം മാധ്യമശ്രദ്ധ നേടിയതോടെ വിദ്യാർഥിനികളുടെ പങ്കാളിത്തവും വർധിച്ചിട്ടുണ്ട്. പലരും അനുഭവങ്ങൾ തുറന്നുപറയുകയും ചെയ്തു. തീരുമാനമാകും വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർഥി സംഘടനകൾ. സമരത്തെത്തുടർന്ന് ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.