തിരുവനന്തപുരം പാറശാല സ്റ്റേഷനിൽ പൊലീസുകാർ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശ്രീജിവിന് നീതി തേടി സഹോദരൻ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരം നാനൂറ്റി അമ്പത്തിനാലാം ദിവസത്തിലേയ്ക്ക് കടന്നു. കുറ്റക്കാരായ അഞ്ചു പൊലീസുകാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.ആത്മഹത്യയെന്ന് പൊലീസ് എഴുതിത്തള്ളിയ കേസ് കൊലപാതമാണെന്ന് പൊലീസ് കംപ്ളയിന്റ് അതോറിറ്റിയാണ് കണ്ടെത്തിയത്.
ശ്രീജിവിന് നീതിവേണം.അമ്മ രമണിക്കും സഹോദരൻ ശ്രീജിത്തിനും ആവശ്യം അത്രമാത്രം.ശ്രീജിവിനെ ഒാർക്കുന്നില്ലേ.പൊലീസുദ്യോഗസ്ഥന്റെ ബന്ധുവായ പെൺകുട്ടിയെ പ്രണയിച്ച കുറ്റത്തിന് പൊലീസുകാർ മർദ്ദിച്ചും വിഷം കൊടുത്തും കൊലപ്പെടുത്തിയ ഇരുപത്തേഴുകാരൻ.2014 മേയ് 21ന് പാറശാല സ്റ്റേഷനിലായിരുന്നു ദാരുണമായ കൊലപാതകം. കസ്റ്റഡിയിലെ ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് ക്രൂരമായ കൊലപാതകം ആയിരുന്നെന്ന് കണ്ടെത്തിയത് പൊലീസ് കംപ്ളയിന്റ് അതോറിറ്റി. 10 ലക്ഷം നഷ്ടപരിഹാരം വിധിച്ച അതോറ്റിറ്റി കുറ്റക്കാരായ ഗോപകുമാർ,ഫിലിപ്പോസ്,പ്രതാപ ചന്ദ്രൻ, വിജയദാസ്,ബിജുകുമാർ എന്നിവരെ സർവ്വീസിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ശുപാർശ ചെയ്തു.10 ലക്ഷം നല്കിയ സർക്കാർ നാളിതുവരെ പൊലിസുകാർക്കെതിരെ ഒരു നടപടിയുമെടുത്തില്ല.
ഇതിനിടെ നടപടിക്കെതിരെ പൊലീസുകാർ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി.ഇപ്പോൾ ഈ സ്റ്റേയുടെ പേരിലാണ് കുറ്റക്കാരെന്നു പൊലീസ് കംപ്ളയിന്റ് അതോറിറ്റി തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത്.