ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ ജലക്ഷാമം രൂക്ഷം. കുടിവെള്ളവിതരണ ഭാഗികമായി മുടങ്ങിയതിനൊപ്പം വെള്ളമില്ലാത്തതിനാൽ ശുചിമുറികൾ പലതും പൂട്ടി. മകരവിളക്കിലെ തിരക്ക് കണക്കിലെടുത്ത് പ്രതിസന്ധി പരിഹരിക്കാൻ നടപടിയില്ലെന്നാണ് ആക്ഷേപം.
ചെന്നൈ സ്വദേശിയായ രാമലിംഗം നിലയ്ക്കലിലെത്തിയിട്ട് മൂന്ന് ദിവസമായി. രാമലിംഗത്തിന്റെ വാഹനത്തിലെത്തിയ സ്വാമിമാർ ദർശനം കഴിഞ്ഞ് മടങ്ങാൻ രണ്ട് ദിവസം കൂടി കഴിയും. എന്നാൽ അതുവരെ ദുരിതം സഹിക്കാൻ കഴിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. രാമലിംഗത്തിന്റേത് ഒറ്റപ്പെട്ട പരാതിയല്ല.
പണം വാങ്ങുന്ന കാര്യത്തിൽ കാണിക്കുന്ന ആത്മാർഥത സൗകര്യത്തിലും വേണമെന്നാണ് ഇവർ പറയുന്നത്. നിലയ്ക്കൽ കടുത്ത ജലക്ഷാമത്തിന്റെ പിടിയിലായിക്കഴിഞ്ഞു. കുടിവെള്ളത്തിനായി സ്ഥാപിച്ച പല പൈപ്പുകളും നോക്കുകുത്തിയാണ്. ജലക്ഷാമം കാരണം 6 ടോയ്്ലറ്റ് ബ്ലോക്കുകൾ പ്രവർത്തനരഹിതമായി. മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതിസന്ധി പരിഹരിക്കാൻ കാര്യമായ നടപടിയില്ല. നിലയ്ക്കലിലെ കിണറുകൾ പൂർണമായും വറ്റി. ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള ജല അതോറിറ്റിയുടെ ശ്രമവും പരാജയപ്പെട്ട അവസ്ഥയാണ്.