എം.ജി. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനെ ആരോഗ്യസര്‍വകലാശാലയ്ക്കുകീഴിലാക്കാനുള്ള നീക്കത്തിനുപിന്നില്‍ സ്വാശ്രയലോബിയെന്ന് വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബാബു സെബാസ്റ്റ്യന്‍. ഇക്കാര്യത്തില്‍ നടപടിയാവശ്യപ്പെട്ട് അടുത്തയാഴ്ച മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം അറിയിച്ചു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് എസ്എഫ്ഐ സര്‍വകലാശാലാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
എം.ജി. സര്‍വകലാശാല 1993 ലാണ് നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കായി സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആരംഭിച്ചത്. ഓരോ വര്‍ഷവും 900 വിദ്യാര്‍ഥികള്‍ക്ക് വിവിധ കോഴ്സുകളില്‍ അഡ്മിഷന്‍ നല്‍കുന്നുണ്ട്. സ്വാശ്രയമേഖലയിലെ അഞ്ചിലൊന്നുചെലവില്‍ പഠനം പൂര്‍ത്തിയാക്കാം എന്നതാണ് എസ്എംഇയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഫീസിനത്തിലും മറ്റും നാലുകോടിയോളം രൂപ ലഭിക്കുന്ന എസ്എംഇ സ്ഥാപനങ്ങള്‍ എംജി സര്‍വകലാശാലയുടെ വരുമാനസ്രോതസുകൂടിയാണ്. ആരോഗ്യസര്‍വകലാശാലയ്ക്കുകീഴിലേക്ക് മാറ്റിയാല്‍ ഇതെല്ലാം നഷ്ടപ്പെടും. ഫീസ് ഘടന ഏകീകരിക്കപ്പെടുന്നത് സ്വാശ്രയ കോളജുകള്‍ക്ക് നേട്ടമാകുകയും ചെയ്യും. ഈ ലക്ഷ്യംമുന്‍നിര്‍ത്തി സ്വാശ്രയലോബിയാണ് എസ്എംഇയ്ക്കെതിരെ നീക്കംനടത്തുന്നതെന്ന് എംജി വൈസ് ചാന്‍സലര്‍ ആരോപിച്ചു.
സിന്‍ഡിക്കറ്റ് പതിനേഴിന് പ്രശ്നത്തില്‍ നിലപാടെടുത്ത് ആരോഗ്യമന്ത്രിയെ ധരിപ്പിക്കും. ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ എംജി സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. അടുത്തയാഴ്ച നടക്കുന്ന ചര്‍ച്ചകളില്‍ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന വിസിയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.