നിർധനയുവതിയുെട വിവാഹം സ്വന്തം ചെലവിൽ നടത്തി മാതൃകയായി തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഓട്ടോ ഡ്രൈവർമാർ. നൂറ്റിനാൽപത് ഓട്ടോറിക്ഷാഡ്രൈവർമാർ ദിവസേനകിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന്്് മിച്ചംപിടിച്ചാണ് വിവാഹത്തിനുവേണ്ട പണം കണ്ടെത്തിയത്. ആറ്റുകാൽ പൊങ്കാല സമയത്തുള്ള വഴിപാടെന്ന നിലയിൽ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.
മലയിൻകീഴ് സ്വദേശിനി രാജലക്ഷ്മിയും സൂരജുമായുള്ള വിവാഹമാണ് വട്ടിയൂർകാവിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ആഘോഷമായി നടത്തിയത്. പിതാവ് നേരത്തെ മരിച്ച രാജലക്ഷ്മിയുടെ കുടുംബം വിവാഹത്തിനുള്ള പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുമ്പോഴാണ് സഹായഹസ്തവുമായി വട്ടിയൂർക്കാവ് ഓട്ടോഡ്രൈവേഴ്സ് സാംസ്കാരിക സമിതി എത്തുന്നത്. വധുവിന് ഇടാനുള്ള അഞ്ചുപവൻ സ്വർണവും വിവാഹചെലവിന് വേണ്ട പണവും നൽകി. ഒപ്പം നിന്ന് വിവാഹം ഭംഗിയായി നടത്തിക്കൊടുക്കുകയും ചെയ്തു.
ഒരുവർഷത്തെ വരുമാനത്തിൽ നിന്ന് നീക്കിവച്ച തുകയോടൊപ്പം നാട്ടുകാരിൽ നിന്ന് സംഭാവനകൂടി സ്വീകരിച്ചാണ് ആവശ്യമായ പണം കണ്ടെത്തിയത്. കഴിഞ്ഞ 23 വർഷമായി ആറ്റുകാൽ പൊങ്കാലസമയത്ത് ഇവർ നിർധനരോഗികളെ സഹായിക്കുന്നതടക്കമുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താറുണ്ട്. അടുത്തവർഷം കൂടുതൽ നിർധനയുവതികളുടെ വിവാഹം നടത്തിക്കൊടുക്കണമെന്നാണ് ഇവരുടെ ആഗ്രഹം.