ഭക്ഷണശാലയുടെ നടത്തിപ്പുകാരായി സ്കൂൾ വിദ്യാർഥികൾ. ഭക്ഷണവിൽപനയിലൂടെ ലഭിച്ച പണം നിർധനരെ സഹായിക്കൻ വിനിയോഗിക്കും. പത്തനംതിട്ട ബവൻസ് സ്കൂളിലാണ് പ്രവർത്തിപരിചയ മേളയുടെ ഭാഗമായി റസ്റ്ററന്റ് ഡേ സംഘടിപ്പിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥരിൽ തുടങ്ങി ഭക്ഷണം വിളമ്പുന്നതും പണം വാങ്ങുന്നതുമെല്ലാം കുട്ടികളുടെ ചുമതലയായിരുന്നു. വീടുകളിൽ പാചകം ചെയ്ത ഭക്ഷണം വിൽക്കുന്നതിനായി കുട്ടികൾ സ്കൂളിലെ ഭക്ഷണശാലയിലെത്തിക്കുകയായിരുന്നു. സഹപാഠികൾ തന്നെ ആവശ്യക്കാരായി. രക്ഷിതാക്കളും ഭക്ഷണത്തിന്റെ രുചിയറിയാനെത്തി. മികച്ച വിൽപനയാണ് നടന്നത്. ഇതിലൂടെ കുട്ടികൾക്ക് ലഭിച്ച പ്രവർത്തി പരിചയത്തിനൊപ്പം പണം അശരണരെ സഹായിക്കാൻ ഉപയോഗിക്കും.
പതിവായി ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയിട്ടുള്ളവരാണെങ്കിലും കുട്ടികളിൽ പലർക്കും ഭക്ഷണശാലയുടെ പ്രവർത്തനം പുത്തൻ അറിവായിരുന്നു. ഇതോടൊപ്പം കയറിൽ തീർത്ത വീട്ടുൽപ്പന്നങ്ങളുടെയും നാണയങ്ങളുടെയും പ്രദർശനവും സംഘടിപ്പിച്ചിരുന്നു.