സുപ്രീം കോടതി വിധി നിലനിൽക്കെ ദേശീയപാതയോരത്ത് മൂന്ന് ബവ്റിജസ് വിൽപനകേന്ദ്രം സ്ഥാപിക്കാൻ നീക്കമെന്ന് പരാതി. പത്തനംതിട്ട താഴെ വെട്ടിപ്രത്താണ് ഇതിനെതിരെ ജനകീയ പ്രതിഷേധം തുടങ്ങിയത്. കോടതിയെ ധിക്കരിക്കുന്ന ബവ്റിജസ് കോർപ്പറേഷന്റെ നടപടി പിൻവലിക്കണമെന്ന് ആന്റോ ആന്റണി എം.പിയും ആവശ്യപ്പെട്ടു.
എൻഎച്ച് 183 ളാഹയിൽ നിന്ന് പമ്പയിലേയ്ക്ക് നീട്ടുന്നതിന് ഒന്നര വർഷം മുൻപ് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. പത്തനംതിട്ട ജില്ലയുടെ അതിർത്തിയായ കടമ്പനാട് നിന്നാരംഭിച്ച് അടൂർ പത്തനംതിട്ട മൈലപ്ര വടശേരിക്കര ളാഹ വഴിയാണ് പാത പമ്പയിലെത്തുന്നത്. ഈ ഉത്തരവ് നിലനിൽക്കുമ്പോഴാണ് പാതയോരമായ താഴെ വെട്ടിപ്രത്ത് ബവ്കോ ചില്ലറ വിൽപനകേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നത്.
നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെ ആദ്യ ചില്ലറ വിൽപനകേന്ദ്രം താൽക്കാലികമായി തുടങ്ങി. ഇതിനോട് ചേർന്ന് നിലവിൽ കള്ള് ഷാപ്പും പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെയാണ് കൺസ്യൂമർഫെഡിന്റെയും ബവ്കോയുടെയും ചില്ലറവിൽപനകേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതോടെ ഒരുകിലോമീറ്റർ ചുറ്റളവിൽ നാല് മദ്യശാലകൾ വരും. ഇതിനെതിരെയാണ് നാട്ടുകാർ സംഘടിച്ചത്. ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കുൾപ്പെടെ പരാതിയും നൽകി. ശബരിമല ഇടത്താവളത്തിനോട് ചേർന്ന് മദ്യവിൽപനശാല തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പത്തനംതിട്ട നഗരസഭാ ഭരണസമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.