പത്ത് വർഷം പിന്നിട്ട ചെങ്ങറ സമരഭൂമിയിൽ മണ്ണിനായുള്ള പ്രതിഷേധം വീണ്ടും ചൂടുപിടിക്കുന്നു. മുഴുവൻ ഭൂരഹിതർക്കും മണ്ണെന്ന മുദ്രാവാക്യവുമായി അൻപതിലേറെ സംഘടനകളുടെ സഹകരണത്തോടെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. വിവിധ പിന്നാക്ക വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള ചലോ തിരുവനന്തപുരം യാത്രയുടെ ഉദ്ഘാടനം ഗുജറാത്തിലെ ഉന സമരനേതാവ് ജിഗ്നേഷ് മെവാനി നിർവഹിച്ചു.
സമരത്തിലുള്ള ഭൂരിഭാഗം കുടുംബങ്ങൾക്കും ഭൂമി കിട്ടിയില്ല. അനുവദിച്ച ഭൂമി താമസയോഗ്യമല്ലാത്ത സാഹചര്യം. എഴുന്നൂറിലധികം താമസക്കാരുള്ള ചെങ്ങറസമരഭൂമിയിൽ ഈ സാഹചര്യത്തിലാണ് പുതിയ പ്രതിഷേധം രൂപപ്പെട്ടിരിക്കുന്നത്. തുടക്കത്തിൽ സമരത്തിന് നേതൃത്വം നൽകിയിരുന്ന ളാഹ ഗോപാലനെ ഒഴിവാക്കി ഗീതാനന്ദനെ മുന്നിൽ നിർത്തിയാണ് ഒരുവിഭാഗത്തിന്റെ ഭൂമിയ്ക്കായുള്ള പുതിയ നീക്കം. ദലിത് തോട്ടം തൊഴിലാളികൾ മൽസ്യത്തൊഴിലാളികൾ കർഷകത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘടനകളുടെ സഹകരണത്തോടെ സമരം ശക്തിപ്പെടുത്തും. ഏപ്രിൽ ആദ്യവാരം തുടങ്ങുന്ന ചലോ തിരുവനന്തപുരം പ്രതിഷേധത്തിന് 14 ജില്ലകളിലെയും സമാന വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.
മാവോവാദികൾക്ക് പ്രവേശനമില്ലെന്ന് പ്രഖ്യാപിച്ച് കേരള സാധുജന വിമോചന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം സമരത്തിൽ പങ്കെടുത്തില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ ചെങ്ങറ സമരഭൂമിയിൽ വിന്യസിച്ചിരുന്നു.