പെരിയാറിന് കുറുകെയുള്ള പാതാളം ബണ്ടിന്റെ ഷട്ടർ തുറക്കുന്നതിനെതിരെ ചെറുവഞ്ചികളിലിരുന്ന് പ്രതിഷേധസമരം. പുഴയിലേക്ക് ഉപ്പ് വെള്ളം കയറാന്‍ തുടങ്ങിയതോടെയാണ് ശക്തമായ സമരത്തിന് നാട്ടുകാരും പരിസ്ഥിപ്രവർത്തകരും തുടക്കമിട്ടത്. വ്യവസായശാലകൾക്കുവേണ്ടി ബണ്ട് തുറക്കില്ലെന്ന് ഉറപ്പ് ലഭിക്കുംവരെ സമരം തുടരാനാണ് തീരുമാനം.
ലക്ഷകണക്കിന് ആളുകളുടെ ദാഹമകറ്റുന്ന പെരിയാറിനെ സംരക്ഷിച്ച് നിർത്താനാണ് ഈ പുതിയ സമരമുറ. പാതാളം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറിന് സമീപം ശനിയാഴ്ച വൈകിട്ട് ആരംഭിച്ചതാണ് ചെറുവഞ്ചിയിലുള്ള ഈ കാവൽ. ബണ്ട് തുറക്കുന്നത് തടയുക തന്നെ ലക്ഷ്യം. ഏലൂരിലെ വൻ കിട വ്യവസായശാലകൾക്ക് വേണ്ടിയാണ് പല തവണകളായി ഇപ്പോൾ ബണ്ട് തുറക്കുന്നത്, ഇതോടെ പെരിയാറിലേക്കുള്ള ഉപ്പ് വെള്ളത്തിന്റെ കയറ്റവും വർധിച്ചു. ബണ്ടിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പത്തിലധികം കുടിവെള്ള പദ്ധതികളാണ് ഉള്ളത്. ഉപ്പ് വെള്ളം കയറുന്നത് കാരണം പമ്പിങ് നിർത്തുന്നത് കുടിവെള്ള വിതരണം തടസപ്പെടാനും കാരണമാകുന്നു. വെള്ളത്തിൽ ക്ലോറൈഡിന്ററെ അംശം കൂടിയത് കാരണം പ്ലാന്റിൽ ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന കൊച്ചിൻ റിഫൈനറിയുടെ പരാതിയെ തുടർന്നാണ് ഷട്ടർ തുറക്ുകന്നതെന്നാണ് അധികൃതരുടെ വാദം. ക്ലോറൈഡ് കലരുന്നത് എങ്ങിനെയെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തണെന്നാണ് പ്രദേശവാസികളുടേയും പരിസ്ഥിതിപ്രവർത്തകരുടേയും ആവശ്യം.
വ്യവസായശാലകളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യമാണ് പെരിയാറിനെ നിറം മാറ്റി ഒഴുക്കുന്നതും. ബണ്ട് തുറക്കുന്ന സമയത്ത് വ്യവസായശാലകൾ ഒന്നിച്ച് പുഴയിലേക്ക് രാസമാലിന്യമടക്കം ഒഴുക്കുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി. എന്തായാലും ബണ്ട് തുറക്കുന്ന പ്രശ്നത്തിൽ ശാശ്വത പരിഹാരം ഉറപ്പ് നൽകിയാലേ ഈ വഞ്ചിയിലുള്ളവർ കരയിലേക്ക് കയറൂ. സമരത്തിന് പിന്തുണയുമായി പെരിയാറിന്റെ മാലിന്യം പൊറുതിമുട്ടിച്ച ഒരുപാട് പേർ പാതാളത്തേക്ക് എത്താന് തുടങ്ങിയിട്ടുണ്ട്