അടൂർ നഗരസഭയുടെ ആസ്ഥാന മന്ദിരം മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം. തീരുമാനം റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനെന്നാണ് ആക്ഷേപം. നഗരത്തിൽ നിന്ന് മാറിയുള്ള കെട്ടിട നിർമാണം ജനങ്ങൾക്ക് ദുരിതമാകുമെന്ന വിമർശനമാണുയരുന്നത്. യുഡിഎഫ് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് ഭരണസമിതി പുതിയ ആസ്ഥാനമന്ദിരം നിർമിക്കാനുള്ള തീരുമാനമെടുത്തത്. ഇത് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റത്തിനിടയാക്കി.
ബൈപ്പാസിൽ സ്വകാര്യ ബസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. റവന്യൂ വകുപ്പ് വിട്ടുനൽകിയ സൗകര്യപ്രദമായ സ്ഥലം ഒഴിവാക്കിയുള്ള നിർമാണം ഭൂമാഫിയയെ സഹായിക്കാനെന്നാണ് യുഡിഎഫിന്റെ ആരോപണം. വയൽനികത്തുന്നതിലൂടെ കൂടുതൽ നിയമക്കുരുക്കിലേയ്ക്ക് നീങ്ങും. പുതിയ െകട്ടിടം ജനങ്ങളുടെ യാത്രാദുരിതം കൂട്ടുമെന്നും പരാതിയുണ്ട്.
ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ കൗൺസിൽ യുഡിഫ് ബഹിഷ്കരിച്ചിരുന്നു ഇവരുടെ അസാന്നിധ്യത്തിലെടുത്ത തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പും നൽകി. എന്നാൽ ഇത് അംഗീകരിക്കാൻ സെക്രട്ടറി തയാറായില്ല. ഇതെത്തുടർന്ന് നഗരസഭ സെക്രട്ടറിയെ യുഡിഎഫ് അംഗങ്ങൾ തടഞ്ഞുവച്ചു. അതേസമയം വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യം നടപ്പാക്കാനാണ് തീരുമാനിച്ചതെന്നും പ്രതിഷേധം രാഷ്ട്രീയപ്രേരിതമെന്നുമാണ് ഇടതുമുന്നണി നിലപാട്.